തിരുവനന്തപുരം തദ്ദേശ തിരഞ്ഞെടുപ്പിലെ ബിജെപി വിജയത്തിന് പിന്നിൽ സിപിഐഎം-ബിജെപി വോട്ട് കച്ചവടമാണെന്ന ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. തലസ്ഥാനത്തെ ബിജെപിയുടെ മുന്നേറ്റം സിപിഐഎമ്മിന്റെ സഹായത്തോടെയാണെന്നും വട്ടിയൂർക്കാവ്, നേമം തുടങ്ങിയ മണ്ഡലങ്ങളിൽ ബിജെപിക്ക് വലിയ വോട്ട് വിഹിതം ലഭിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തനിക്ക് ചുമതല ലഭിച്ച ശേഷം സീറ്റുകളുടെ എണ്ണത്തിൽ വർധനയുണ്ടായെന്ന് വ്യക്തമാക്കിയ മുരളീധരൻ, ശശി തരൂരിന്റെ പരാമർശങ്ങൾക്കും മറുപടി നൽകി.
തൃശൂരിലെ വിജയത്തിന് പിന്നിൽ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് നടന്ന വോട്ട് ശേഖരണമാണെന്നും ബിഎൽഒമാർ ഉൾപ്പെടെയുള്ളവർ ബിജെപി അനുകൂലികളായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. എം.വി. ഗോവിന്ദന്റെ വെള്ളാപ്പള്ളി നടേശനെ കുറിച്ചുള്ള പരാമർശത്തെ പരിഹാസത്തോടെയാണ് മുരളീധരൻ നേരിട്ടത്. “ഗോവിന്ദൻ മാഷ് ഇടയ്ക്ക് തമാശ പറയും” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വെള്ളാപ്പള്ളിയെ വന്ദിക്കാനോ നിന്ദിക്കാനോ താനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിനോയ് വിശ്വത്തിന്റെ കാർ യാത്രയുമായി ബന്ധപ്പെട്ട തർക്കം കോൺഗ്രസിലല്ലെന്നും അത് എവിടെയാണെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പരിഹസിച്ചു.
Also Read: തിരിച്ചുപിടിക്കാൻ ‘വി.എസ്. കരുത്ത്’; അരുൺകുമാറിനെ സ്ഥാനാർത്ഥിയാക്കാൻ സി.പി.എമ്മിൽ നീക്കം
ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തെയും മുരളീധരൻ രൂക്ഷമായി വിമർശിച്ചു. സ്വർണ്ണ കവർച്ചയിൽ കോൺഗ്രസിന് പങ്കുണ്ടെന്ന് പറയുന്നവരുടെ തലയിൽ നെല്ലിക്ക തളം വെക്കണമെന്ന് അദ്ദേഹം പറഞ്ഞു. കേസന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ വേഗത വന്ദേ ഭാരതിൽ നിന്ന് പാസഞ്ചർ ട്രെയിനിന്റേതായി മാറിയെന്നും അന്വേഷണം അട്ടിമറിക്കപ്പെടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
The post തിരുവനന്തപുരത്ത് നടന്നത് ബിജെപി-സിപിഐഎം വോട്ട് കച്ചവടം! ആഞ്ഞടിച്ച് കെ. മുരളീധരൻ appeared first on Express Kerala.



