
കാഠ്മണ്ഡു: പ്രളയക്കെടുതിയിൽ 469-ലേറെ പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകളെ കാണാതാവുകയും ചെയ്ത സാഹചര്യത്തിലും വിദേശ രാജ്യങ്ങളിൽ നിന്നുള്ള രക്ഷാപ്രവർത്തകരുടെ സഹായം നിരസിച്ച് നേപ്പാൾ. രാജ്യത്തെ സ്വന്തം സുരക്ഷാ ഏജൻസികൾക്ക് തെരച്ചിലും രക്ഷാപ്രവർത്തനങ്ങളും വിജയകരമായി മുന്നോട്ടുകൊണ്ടുപോകാൻ ശേഷിയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് നേപ്പാൾ സർക്കാരിന്റെ നടപടി.(Nepal Declines Foreign Search Rescue Teams After Flash Flood Operations Led By Local Security Forces)
ഭോട്ടെകോശി, തൃശൂലി നദീതീരങ്ങളിൽ ബുധനാഴ്ചയുണ്ടായ കനത്ത മിന്നൽ പ്രളയത്തെ തുടർന്ന് ചെളിയിലും അവശിഷ്ടങ്ങൾക്കിടയിലും വ്യാപക തെരച്ചിൽ തുടരുന്നതിനിടയിലാണ് നിർണായക തീരുമാനം. വിദഗ്ധ രക്ഷാപ്രവർത്തകരെ അയക്കാൻ തയ്യാറാണെന്ന് അറിയിച്ച് ഇന്ത്യ, ചൈന, യു.എസ്, യു.കെ, ജപ്പാൻ, ദക്ഷിണ കൊറിയ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങൾ ഔദ്യോഗികമായും അല്ലാതെയും നേപ്പാൾ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരുന്നു. സ്വന്തം രാജ്യത്തെ നൂറുകണക്കിന് പൗരന്മാരെ കാണാതായതിനെ തുടർന്ന് നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സിനെ (NDRF) നേപ്പാളിലേക്ക് അയക്കാൻ ഇന്ത്യയും അനുമതി തേടിയിരുന്നു.
എന്നാൽ ഈ അപേക്ഷകളെല്ലാം നേപ്പാൾ നിരസിക്കുകയായിരുന്നു. 2015-ലെ ഭൂകമ്പ സമയത്ത് നിരവധിയായ വിദേശ രക്ഷാപ്രവർത്തകരും സംഘങ്ങളും എത്തിയത് ഏകോപനത്തിലും മാനേജ്‌മെന്റിലും വലിയ തടസ്സങ്ങൾ സൃഷ്ടിച്ചിരുന്നു. ഈ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ നേപ്പാൾ സൈന്യത്തിന്റെയും പൊലീസിന്റെയും നിർദേശപ്രകാരമാണ് സർക്കാരിന്റെ ഈ നീക്കം. വിദേശങ്ങളിൽ നിന്നുള്ള നേരിട്ടുള്ള രക്ഷാസേനയ്ക്ക് പകരം ഏകജാലക സംവിധാനത്തിലൂടെയുള്ള സാമ്പത്തിക സഹായമാണ് നേപ്പാൾ ആവശ്യപ്പെടുന്നത്. പുനരധിവാസ ഘട്ടത്തിൽ കൂടുതൽ അന്താരാഷ്ട്ര പിന്തുണ തേടുമെന്നും അധികൃതർ വ്യക്തമാക്കി.
പ്രളയത്തിൽ 469 പേർ മരിച്ചതായും 1,545 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തിയതായും നേപ്പാൾ പൊലീസ് വെള്ളിയാഴ്ച അറിയിച്ചു. ആയിരത്തോളം പേരെ ഇനിയും കണ്ടെത്താനുണ്ട്. കാണാതായവരിൽ 290 ഇന്ത്യക്കാർ, 65 അമേരിക്കക്കാർ, 51 മലേഷ്യക്കാർ, 53 ഉക്രൈൻ പൗരന്മാർ ഉൾപ്പെടെ നിരവധി വിദേശികളുമുണ്ട്. 100-ലധികം ചൈനീസ് പൗരന്മാരുമായുള്ള ബന്ധവും നഷ്ടപ്പെട്ടിട്ടുണ്ട്. രക്ഷാസേനകളെ നിരസിച്ചെങ്കിലും സാമ്പത്തിക സഹായങ്ങളെ നേപ്പാൾ സ്വാഗതം ചെയ്തു. അമേരിക്ക 5 ലക്ഷം ഡോളറിന്റെ അടിയന്തര സഹായം പ്രഖ്യാപിച്ചപ്പോൾ ലോക ആരോഗ്യ സംഘടന അടിയന്തര വൈദ്യസഹായ സാമഗ്രികൾ എത്തിച്ചു നൽകിയിട്ടുണ്ട്.
Story Summary
Nepal has declined offers from several countries, including India and China, to send search and rescue teams following devastating flash floods that killed at least 469 people. Citing past coordination issues during the 2015 earthquake, the government stated that its own security forces are capable of handling operations, while urging international partners to provide financial aid through a single window instead.




