
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ പദവി വാഗ്ദാനം ചെയ്താണ് തന്നെ മത്സരിപ്പിച്ചതെന്ന് വെളിപ്പെടുത്തി കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ. വെറുമൊരു കൗൺസിലറാകാൻ വേണ്ടിയല്ല താൻ ജനവിധി തേടിയതെന്നും ബിജെപി നേതൃത്വത്തെ വെട്ടിലാക്കി ശ്രീലേഖ തുറന്നടിച്ചു. ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബിജെപി നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലുകൾ അവർ നടത്തിയത്.
മേയർ ആക്കാമെന്ന ഉറപ്പിലാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയത്. എന്നാൽ അവസാന നിമിഷം ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിലൂടെ വി.വി. രാജേഷ് മേയറും ആശാ നാഥ് ഡെപ്യൂട്ടി മേയറുമായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. കേവലം കൗൺസിലറാകാൻ വേണ്ടിയല്ല താൻ മത്സരിച്ചത്. മേയറാകുമെന്ന ഉറപ്പിലാണ് തിരഞ്ഞെടുപ്പിൽ ഇറങ്ങിയത്. ആദ്യഘട്ടത്തിൽ മത്സരിക്കാൻ താൻ വിസമ്മതിച്ചിരുന്നതായും അവർ വെളിപ്പെടുത്തി. താനായിരിക്കും പാർട്ടിയുടെ തിരഞ്ഞെടുപ്പ് മുഖമെന്നും മറ്റ് സ്ഥാനാർത്ഥികൾക്കായി പ്രചരണത്തിന് നേതൃത്വം നൽകേണ്ടയാളാണെന്നുമാണ് കരുതിയിരുന്നത്. എന്നാൽ കൗൺസിലറായി മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടപ്പോൾ അത് അംഗീകരിക്കുകയായിരുന്നു.
Also Read: നേമം നിലനിർത്താൻ ശിവൻകുട്ടി തന്നെ? ‘പാർട്ടി പറഞ്ഞാൽ മത്സരിക്കും’; നിലപാട് വ്യക്തമാക്കി മന്ത്രി
തെരഞ്ഞെടുപ്പ് സമയത്ത് എല്ലാ മാധ്യമ ചർച്ചകളിലും പാർട്ടിയെ പ്രതിനിധീകരിച്ച് തന്നെയായിരുന്നു നിയോഗിച്ചിരുന്നത്. എല്ലായിടത്തും മേയർ സ്ഥാനാർത്ഥി എന്ന രീതിയിലുള്ള ചിത്രമാണ് നൽകിയിരുന്നതെന്നും അവർ പറഞ്ഞു. വി.വി. രാജേഷിനും ആശാ നാഥിനും സ്ഥാനങ്ങൾ നൽകിയത് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനമായിരിക്കാം. അവർക്ക് ആ പദവികളിൽ നന്നായി പ്രവർത്തിക്കാൻ കഴിയുമെന്ന് കേന്ദ്രത്തിന് തോന്നിക്കാണും എന്നതാണ് തന്റെ കണക്കുകൂട്ടലെന്നും ശ്രീലേഖ പറഞ്ഞു.
The post ബിജെപി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ആർ ശ്രീലേഖ; മത്സരിപ്പിച്ചത് മേയറാക്കാമെന്ന ഉറപ്പോടെ appeared first on Express Kerala.



