
രാജ്യത്ത് 500 രൂപ നോട്ടുകൾ നിരോധിക്കുന്നു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും വ്യാജമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. 2026 മാർച്ചോടെ റിസർവ് ബാങ്ക് 500 രൂപ നോട്ടുകൾ പിൻവലിക്കുമെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് കേന്ദ്ര വാർത്താ ഏജൻസിയായ പ്രസ് ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചു.
500 രൂപ നോട്ടുകൾ നിരോധിക്കാൻ റിസർവ് ബാങ്ക് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും നിലവിലുള്ള നോട്ടുകൾക്ക് നിയമപരമായ സാധുത തുടരുമെന്നും പി.ഐ.ബി ഫാക്ട് ചെക്ക് വിഭാഗം വ്യക്തമാക്കി. സാധാരണ ഗതിയിലുള്ള എല്ലാ ഇടപാടുകൾക്കും 500 രൂപ നോട്ടുകൾ തുടർന്നും ഉപയോഗിക്കാം. ഇത്തരം അടിസ്ഥാനരഹിതമായ വാർത്തകൾ വിശ്വസിക്കരുതെന്നും തെറ്റായ വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Also Read: സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും ഒരു ലക്ഷം കടന്നു; പവന് ഇന്ന് വർധിച്ചത് 1,160 രൂപ
മുൻപും സമാനമായ രീതിയിലുള്ള അഭ്യൂഹങ്ങൾ ഉയർന്നപ്പോൾ കേന്ദ്ര സർക്കാർ പാർലമെന്റിൽ വ്യക്തത വരുത്തിയിരുന്നു. 500 രൂപ നോട്ടുകളുടെ വിതരണം നിർത്താൻ സർക്കാരിന് പദ്ധതിയില്ലെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി അറിയിച്ചിരുന്നു. എ.ടി.എമ്മുകൾ വഴി 100, 200 രൂപ നോട്ടുകൾക്കൊപ്പം 500 രൂപ നോട്ടുകളും തുടർന്നും ലഭ്യമാകും. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും കേന്ദ്ര സർക്കാർ ഓർമ്മിപ്പിച്ചു.
The post 500 രൂപ നോട്ട് നിരോധിക്കുമോ? വാർത്തകളിൽ സത്യമെന്ത്, വിശദീകരണവുമായി കേന്ദ്രം appeared first on Express Kerala.



