
ഹോങ്കോങ്: മനുഷ്യനെപ്പോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന റോബോട്ടുകൾ ഇന്ന് യാഥാർത്ഥ്യമാണ്. എങ്കിലും, മനുഷ്യരും റോബോട്ടുകളും തമ്മിലുള്ള പ്രധാന വ്യത്യാസം അവയ്ക്ക് സംവേദനശേഷി ഇല്ല എന്നതായിരുന്നു. ചൂടോ തണുപ്പോ സ്പർശനമോ അനുഭവിക്കാനോ, പരിക്കേറ്റാൽ വേദന തിരിച്ചറിയാനോ ഉള്ള കഴിവ് റോബോട്ടുകൾക്ക് ഇതുവരെ ഉണ്ടായിരുന്നില്ല. എന്നാൽ ഇനി വേദന അനുഭവിക്കാനും പ്രതികരിക്കാനും റോബോട്ടുകൾക്ക് സാധിക്കും. മണികൺട്രോൾ റിപ്പോർട്ട് പ്രകാരം, മനുഷ്യ നാഡീവ്യവസ്ഥയുടെ പ്രവർത്തനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച സവിശേഷമായ ‘ഇലക്ട്രോണിക് ചർമ്മം’ വികസിപ്പിച്ചിരിക്കുകയാണ് ഹോങ്കോങ് സിറ്റി യൂണിവേഴ്സിറ്റിയിലെ ഗവേഷകർ.
മനുഷ്യരിലെ സങ്കീർണ്ണമായ നാഡീവ്യവസ്ഥയുടെ പ്രവർത്തനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഹോങ്കോങ് സിറ്റി യൂണിവേഴ്‌സിറ്റിയിലെ യുയു ഗാവോയും സംഘവും ഈ വിപ്ലവകരമായ സാങ്കേതികവിദ്യ വികസിപ്പിച്ചത്. മനുഷ്യ നാഡികൾക്ക് സമാനമായി പ്രവർത്തിക്കുന്ന ന്യൂറോമോർഫിക് റോബോട്ടിക് ചർമ്മം എന്നാണ് ഗവേഷകർ ഇതിനെ വിശേഷിപ്പിക്കുന്നത്. നിലവിലുള്ള റോബോട്ടിക് ചർമ്മങ്ങൾ വെറും മർദ്ദം മാത്രമേ അളന്നിരുന്നുള്ളൂ എങ്കിൽ, പുതിയ കണ്ടുപിടുത്തം ഓരോ സ്പർശനത്തെയും പ്രത്യേക വൈദ്യുത സിഗ്നലുകളാക്കി മാറ്റുന്നു. മനുഷ്യശരീരത്തിലെ നാഡികളിലൂടെ സന്ദേശങ്ങൾ കൈമാറുന്ന സ്പന്ദനങ്ങൾക്ക് തുല്യമാണ് ഈ വൈദ്യുത സിഗ്നലുകൾ എന്നതും ഈ നേട്ടത്തിന്റെ സവിശേഷതയാണ്.
മനുഷ്യശരീരത്തിൽ അമിതമായ ചൂടോ മൂർച്ചയുള്ള വസ്തുക്കളോ തട്ടുമ്പോൾ നമ്മൾ അറിയാതെ തന്നെ കൈ പിൻവലിക്കാറുണ്ട്. ഇതിന് സമാനമായ റിഫ്ലെക്സ് സിസ്റ്റം ഈ കൃത്രിമ ചർമ്മത്തിലുണ്ട്. നാല് പാളികളുള്ള ഈ ചർമ്മം ശാരീരിക സമ്പർക്കങ്ങളെ വൈദ്യുത സിഗ്നലുകളാക്കി മാറ്റുന്നു. മർദ്ദം പരിധി ലംഘിച്ചാൽ ഉടൻ തന്നെ ഈ വിവരം റോബോട്ടിന്റെ മോട്ടോറുകളിലേക്ക് എത്തും. ഇതോടെ ഒരു സെൻട്രൽ കമ്പ്യൂട്ടറിന്റെ സഹായമില്ലാതെ തന്നെ റോബോട്ടിന് അപകടത്തിൽ നിന്ന് സ്വയം മാറാൻ സാധിക്കും.
ഓരോ സെൻസറും തുടർച്ചയായി പ്രകാശ സിഗ്നലുകൾ അയക്കുന്നതിനാൽ ചർമ്മത്തിന്റെ ഏതെങ്കിലും ഭാഗത്ത് കേടുപാടുകൾ സംഭവിച്ചാൽ റോബോട്ടിന് അത് ഉടനടി തിരിച്ചറിയാം. ഈ റോബോട്ടിക് ചർമ്മത്തിന് മുറിവുകൾ സ്വയം സുഖപ്പെടുത്താനുള്ള ശേഷിയില്ലെങ്കിലും, ഇതിന്റെ അറ്റകുറ്റപ്പണികൾ അതീവ ലളിതമാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. റോബോട്ടിക് ചർമ്മം ചെറിയ കാന്തിക മൊഡ്യൂളുകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. അവ ബിൽഡിംഗ് ബ്ലോക്കുകൾ പോലെ ബന്ധിപ്പിച്ചിരിക്കുന്നു. അതിനാൽ തന്നെ, ചർമ്മത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്തിന് കേടുപാട് സംഭവിച്ചാൽ റോബോട്ടിനെ പൂർണ്ണമായി പൊളിക്കാതെ തന്നെ ആ ഭാഗം മാത്രം നിമിഷങ്ങൾക്കുള്ളിൽ മാറ്റി പുതിയത് സ്ഥാപിക്കാൻ സാധിക്കും. നിലവിലെ റോബോട്ടുകൾക്ക് സമ്മർദ്ദം അളക്കാൻ സാധിക്കുമെങ്കിലും വേദനയോ സംവേദനമോ അനുഭവിക്കാൻ കഴിയില്ലായിരുന്നു. പുതിയ സാങ്കേതികവിദ്യ വരുന്നതോടെ റോബോട്ടുകൾക്ക് കൂടുതൽ സുരക്ഷിതമായി മനുഷ്യർക്കൊപ്പം പ്രവർത്തിക്കാനും അപകടങ്ങളിൽ നിന്ന് സ്വയം സംരക്ഷിക്കാനും സാധിക്കും.
The post ഇനി റോബോട്ടും വേദനയറിയും; മനുഷ്യസമാനമായ ‘ഇലക്ട്രോണിക് ചർമ്മം’ വികസിപ്പിച്ച് ഗവേഷകർ appeared first on Express Kerala.



