അയർലണ്ടിലെ നഴ്‌സുമാർ സമരത്തിനൊരുങ്ങുന്നു; 99% ഐ എൻ എം ഒ അംഗങ്ങളും സമരം നടത്താൻ സന്നദ്ധർ

പൊതുമേഖലയിലെ ശമ്പള തര്‍ക്കവുമായി ബന്ധപ്പെട്ട് സമരത്തിന് തയ്യാറെടുത്ത് ഐറീഷ്നഴ്സസ് ആൻഡ്മി ദ്‌വിവ്സ് ഓർഗാണൈസേഷൻ (ഐ എൻ എം ഒ ). സംഘടനയില്‍ അംഗങ്ങളായ 99% പേരും സമരത്തെ പിന്തുണച്ച് വോട്ട് ചെയ്തതതോടെയാണ് രാജ്യത്ത് വീണ്ടും ആരോഗ്യമേഖല സ്തംഭനത്തിന് തയ്യാറെടുക്കുന്നത്. ഫ്രസാ അടക്കം പൊതുമേഖലയില്‍ ജോലി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകരുടെ വിവിധ സംഘടനകള്‍ സമരത്തിന് അനുകൂലമായി നേരത്തെ വോട്ട് ചെയ്തിട്ടുണ്ട്. സെപ്റ്റംബര്‍ 30 മുതല്‍ സമരം നടത്തുമെന്ന് കാട്ടി ഫ്രസാ നോട്ടീസ് നല്‍കിയിരുന്നു.
പൊതുമേഖലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സ്വീകാര്യമായ ശമ്പളവര്‍ദ്ധനവ് സര്‍ക്കാര്‍ നടപ്പിലാക്കണം എന്നാവശ്യപ്പെട്ടാണ് ഐ എൻ എം ഒ സമരത്തിന് തയ്യാറെടുക്കുന്നത്. രോഗികളുടെ അമിതമായ തിരക്ക്, ആരോഗ്യപ്രവര്‍ത്തകരുടെ ദൗര്‍ലഭ്യം എന്നിവയ്ക്കിടെ വളരെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലാണ് തങ്ങളുടെ അംഗങ്ങള്‍ ജോലി ചെയ്യുന്നതെന്ന് ഐ എൻ എം ഒ ജനറല്‍ സെക്രട്ടറി ഫിൽ നി ഷെഗ്ദ പറഞ്ഞു. നിലവിലെ ജീവിതച്ചെലവ് വര്‍ദ്ധനയുടെ പശ്ചാത്തലത്തില്‍, തങ്ങള്‍ക്ക് ലഭിക്കുന്ന ശമ്പളം കുറവാണെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
ദൈനംദിന ചെലവിലെ വര്‍ദ്ധന, വാടക വര്‍ദ്ധന, ഇന്ധനവില വര്‍ദ്ധന, ചൈല്‍ഡ് കെയര്‍ ചെലവ് വര്‍ദ്ധന, അധിക സമയ ജോലി എന്നിവയ്ക്ക് ആനുപാതികമായി ശമ്പളത്തിലും വര്‍ദ്ധന വേണമെന്നാണ് നഴ്‌സുമാര്‍ ആവശ്യപ്പെടുന്നത്. കൃത്യമായ സര്‍ക്കാര്‍ ഫണ്ടിങ് ഇല്ലാത്തത് ആരോഗ്യപ്രര്‍ത്തകരുടെയും, രോഗികളുടെയും സുരക്ഷയെ ബാധിക്കുന്നുവെന്നും ഫിൽ നി ഷെഗ്ദ ചൂണ്ടിക്കാട്ടി.
ഫ്രസാ
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ തൊഴിലാളി യൂണിയനായ ഫ്രസായിലെ അംഗങ്ങളും സമരത്തിന് അനുകൂലമായാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. പൊതുമേഖലയില്‍ ശമ്പള വര്‍ദ്ധ ആവശ്യപ്പെട്ട് നടക്കാനിരിക്കുന്ന സമരത്തെ സംഘടനയിലെ 97% പേരും പിന്തുണച്ചാണ് വോട്ട് രേഖപ്പെടുത്തിയത്. വര്‍ക്ക് ടു റൂള്‍ മുതല്‍ പൂര്‍ണ്ണമായ പണിമുടക്ക് അടക്കമുള്ളവ ഇതില്‍ ഉള്‍പ്പെടും.

