
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റിൽ പോലീസിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഈശ്വർ രംഗത്ത്. പീഡനക്കേസിലെ അറസ്റ്റ് പോലീസ് സംവിധാനത്തിന്റെ ദുരുപയോഗമാണെന്നും ആദ്യ രണ്ട് പരാതികൾ കൂട്ടിച്ചേർത്താണ് പുതിയ പരാതി നിർമ്മിച്ചിരിക്കുന്നതെന്നും രാഹുൽ ഈശ്വർ ആരോപിച്ചു. മാധ്യമ ശ്രദ്ധ നേടാൻ ആർക്കെതിരെയും വ്യാജപരാതികൾ നൽകാമെന്നും സ്ത്രീകളെ പുരുഷന്മാർക്കെതിരായ ബോംബുകളായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ രാഹുലിനെതിരെ വ്യാജ പോക്സോ കേസ് കൂടി വരാൻ സാധ്യതയുണ്ടെന്ന് രാഹുൽ ഈശ്വർ ആശങ്ക പ്രകടിപ്പിച്ചു. പോലീസിന്റെ വ്യാജകഥകൾ മാധ്യമങ്ങൾ വിശ്വസിക്കരുത്. രാഷ്ട്രീയ വേട്ടയാടലുകൾ ആര് ഭരിച്ചാലും അവസാനിപ്പിക്കണം. എന്നാൽ രാഹുൽ മാങ്കൂട്ടത്തിൽ കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ അദ്ദേഹത്തെ തള്ളിപ്പറയുമെന്നും രാഹുൽ ഈശ്വർ കൂട്ടിച്ചേർത്തു.
അതേസമയം, കേസിലെ അതിജീവിതയെ അപമാനിച്ച സംഭവത്തിൽ രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന് പോലീസ് കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ജാമ്യത്തിലിരിക്കെ വീണ്ടും സൈബർ ആക്രമണം നടത്തി വ്യവസ്ഥകൾ ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് സൈബർ പോലീസ് തിരുവനന്തപുരം കോടതിയെ സമീപിച്ചത്. നേരത്തെ ഇതേ കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വർ 16 ദിവസത്തെ ജയിലിന് ശേഷമാണ് പുറത്തിറങ്ങിയത്.
ഇന്ന് പുലർച്ചെ 12 മണിയോടെ പാലക്കാട്ടെ ഹോട്ടലിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം രാഹുൽ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുത്തത്. ലൈംഗിക പീഡനം, ഗർഭച്ഛിദ്രം, സാമ്പത്തിക ചൂഷണം എന്നീ ഗുരുതര വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. പത്തനംതിട്ട എ.ആർ ക്യാമ്പിലെത്തിച്ച എംഎൽഎയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും.
The post സ്ത്രീകളെ ബോംബാക്കി പുരുഷനെ തകർക്കുന്നു; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പൊട്ടിത്തെറിച്ച് രാഹുൽ ഈശ്വർ appeared first on Express Kerala.



