
മൂന്നാമത്തെ പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം അടിയന്തരമായി രാജിവെയ്ക്കണമെന്ന് ഇടതുമുന്നണി കൺവീനർ ടി.പി. രാമകൃഷ്ണൻ ആവശ്യപ്പെട്ടു. രാഹുലിന് പിന്തുണയും സംരക്ഷണവും നൽകുന്നത് കോൺഗ്രസ് ആണെന്നും രാജിവെയ്ക്കാൻ കോൺഗ്രസ് തന്നെ അവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
മുകേഷിനെതിരായ പരാതിയേക്കാൾ ഗൗരവതരമാണ് രാഹുലിനെതിരായ ആരോപണമെന്നും സ്ത്രീത്വത്തെ മാനിക്കുന്നുവെങ്കിൽ പരാതിക്കാരിയെ കേൾക്കാൻ കോൺഗ്രസ് തയ്യാറാകണമായിരുന്നുവെന്നും കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എ.കെ ബാലൻ നടത്തിയ മാറാട് പരാമർശം പാർട്ടിയുടേതല്ലെന്നും അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ നിരീക്ഷണം മാത്രമാണെന്നും ടി.പി. രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.
Also Read: രാഹുലിനെ പുറത്താക്കിയതാണ്! അറസ്റ്റിൽ പാർട്ടി നിലപാട് വ്യക്തമാക്കി വി ഡി സതീശൻ
അതിനിടെ, മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് പോലീസ് ഔദ്യോഗികമായി രേഖപ്പെടുത്തി. ശനിയാഴ്ച അർദ്ധരാത്രി 12.30-ഓടെ പാലക്കാട്ടെ കെ.പി.എം ഹോട്ടലിൽ നിന്ന് അതീവ രഹസ്യമായി കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എ.ആർ ക്യാമ്പിലെത്തിച്ചാണ് അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. ബലാത്സംഗം, നിർബന്ധിത ഗർഭച്ഛിദ്രം, സാമ്പത്തിക ചൂഷണം തുടങ്ങിയ അതീവ ഗുരുതരമായ കുറ്റങ്ങളാണ് പുതിയ കേസിൽ രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്.
എസ്.പി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന്റെ മേൽനോട്ടത്തിലാണ് പഴുതടച്ച നീക്കം നടത്തിയത്. പ്രാദേശിക പോലീസിന് പോലും വിവരം നൽകാതെ അതീവ രഹസ്യമായായിരുന്നു കസ്റ്റഡി നടപടികൾ. പത്തനംതിട്ട ക്യാമ്പിൽ വെച്ച് തുടരുന്ന ചോദ്യം ചെയ്യലിന് ശേഷം രാഹുലിനെ വൈദ്യപരിശോധനയ്ക്കും തുടർന്ന് തിരുവല്ല മജിസ്‌ട്രേറ്റിന് മുൻപാകെയും ഹാജരാക്കും.
The post മുകേഷിനേക്കാൾ ഗുരുതര ആരോപണം! രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെയ്ക്കണം; ടി.പി. രാമകൃഷ്ണൻ appeared first on Express Kerala.



