
ഹയർസെക്കൻഡറി വിഭാഗത്തിൽ പുതുതായി പരിഷ്കരിച്ച ഐടി ഗണിത ലാബ് പരീക്ഷ അധ്യാപകർക്കും വിദ്യാർഥികൾക്കും വലിയ പ്രതിസന്ധിയാകുന്നു. മതിയായ തയ്യാറെടുപ്പുകളോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെ ലാബുകളുടെ എണ്ണം വർധിപ്പിച്ചതാണ് പ്രതിഷേധത്തിന് കാരണമാകുന്നത്. 2021 മുതലാണ് കേരളത്തിൽ ഗണിത ലാബ് എന്ന ആശയം നടപ്പിലാക്കിയത്. മറ്റ് സംസ്ഥാനങ്ങളിൽ ഇല്ലാത്ത ഈ രീതി, ഗണിതശാസ്ത്രത്തിലെ ആശയങ്ങൾ ജിയോജിബ്ര എന്ന സോഫ്റ്റ്‌വേർ ഉപയോഗിച്ച് കുട്ടികളെ പരിചയപ്പെടുത്തുന്നതിനായാണ് ആരംഭിച്ചത്. എന്നാൽ, അടിസ്ഥാനസൗകര്യങ്ങളും പീരിയഡുകളും വർധിപ്പിക്കാൻ സർക്കാരോ വിദ്യാഭ്യാസവകുപ്പോ തയ്യാറായില്ല.
കഴിഞ്ഞ വർഷം വരെ എട്ട് ലാബുകളായിരുന്നത് (പ്ലസ് വൺ-4, പ്ലസ് ടു-4) ഈ വർഷം മുതൽ 13 ആയി ഉയർത്തി. തിയറി പാഠഭാഗങ്ങൾ തീർക്കാൻ തന്നെ പ്രയാസപ്പെടുന്നതിനിടയിൽ, അധികമായി വന്ന ലാബ് പരീക്ഷണങ്ങൾ ചെയ്തുതീർക്കാൻ മതിയായ പീരിയഡുകൾ അനുവദിച്ചിട്ടില്ല. ജിയോജിബ്ര സോഫ്റ്റ്‌വേർ ഉപയോഗിച്ചാണ് പരീക്ഷ നടത്തേണ്ടത്. എന്നാൽ പല സ്കൂളുകളിലും കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള കമ്പ്യൂട്ടറുകളോ ലാബ് സൗകര്യങ്ങളോ ലഭ്യമല്ല.
Also Read: CUET PG 2026! അവസാന തീയതി അടുക്കുന്നു! രജിസ്ട്രേഷൻ ഉടൻ പൂർത്തിയാക്കുക
ലാബുകളുടെ എണ്ണം വർധിപ്പിച്ചത് വലിയ ജോലിഭാരമാണ് ഉണ്ടാക്കിയിരിക്കുന്നത്. അതിനാൽ ലാബുകളുടെ എണ്ണം പഴയതുപോലെ എട്ടായി നിജപ്പെടുത്തണമെന്നും, മറ്റ് പ്രാക്ടിക്കൽ പരീക്ഷകളെപ്പോലെ വിദ്യാർഥികൾക്ക് ചോദ്യപ്പേപ്പർ നൽകി പരീക്ഷ നടത്തണമെന്നും അധ്യാപക സംഘടനകൾ ആവശ്യപ്പെടുന്നു. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകാനൊരുങ്ങുകയാണ് അധ്യാപകസംഘടനകൾ.
The post ഗണിത ലാബ് പരീക്ഷയിൽ ‘കണക്കുകൂട്ടി’ തെറ്റി വിദ്യാഭ്യാസ വകുപ്പ്; പരീക്ഷാഭാരത്തിൽ വിദ്യാർഥികളും അധ്യാപകരും appeared first on Express Kerala.



