
തമിഴ്നാട്ടിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഡിഎംകെയോട് അധികാര പങ്കാളിത്തം ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തിയത് സഖ്യത്തിനുള്ളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. സംസ്ഥാന മന്ത്രിസഭയിൽ മൂന്ന് മന്ത്രിസ്ഥാനങ്ങളും തിരഞ്ഞെടുപ്പിൽ കുറഞ്ഞത് 38 സീറ്റുകളും വേണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. എഐസിസി ഇൻ-ചാർജ് ഗിരീഷ് ചോദങ്കറിന്റെ നേതൃത്വത്തിലുള്ള സമിതി ഈ ആവശ്യങ്ങൾ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ഔദ്യോഗികമായി അറിയിച്ചു. വെറും സീറ്റ് വിഭജനത്തിനപ്പുറം ഭരണത്തിൽ കൃത്യമായ പങ്ക് വേണമെന്ന നിലപാടിലാണ് ഇത്തവണ കോൺഗ്രസ് നേതൃത്വം.
എന്നാൽ സഖ്യകക്ഷികളെ ഉൾപ്പെടുത്തി ഒരു സഖ്യസർക്കാർ രൂപീകരിക്കേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ് ഡിഎംകെ. തമിഴ്നാട്ടിൽ ഡിഎംകെ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്നും മുൻപത്തെ പോലെ പുറത്തുനിന്നുള്ള പിന്തുണയാണ് പ്രതീക്ഷിക്കുന്നതെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഘടകകക്ഷികൾക്ക് ഭരണത്തിൽ പങ്ക് നൽകുമെന്ന നടൻ വിജയ്‌യുടെ പാർട്ടിയായ ടിവികെയുടെ പ്രഖ്യാപനം കോൺഗ്രസിനെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. അധികാരം പങ്കിടില്ലെന്ന ഡിഎംകെയുടെ കർക്കശ നിലപാട് കോൺഗ്രസ് ക്യാമ്പിൽ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.
Also Read: ഇന്ത്യയ്ക്ക് ശ്വാസം മുട്ടുന്നു! പകുതിയോളം നഗരങ്ങളിലും വായുമലിനീകരണം അതിരൂക്ഷം
നിലവിൽ എം.കെ. സ്റ്റാലിനും രാഹുൽ ഗാന്ധിയും തമ്മിലുള്ള മികച്ച വ്യക്തിബന്ധം സഖ്യത്തെ നിലനിർത്തുന്നുണ്ടെങ്കിലും താഴെത്തട്ടിൽ ഇരു പാർട്ടികളും തമ്മിൽ അസ്വാരസ്യങ്ങൾ പ്രകടമാണ്. തമിഴ്നാട്ടിലെ കടബാധ്യതയെച്ചൊല്ലി കോൺഗ്രസ് നേതാവ് പ്രവീൺ ചക്രവർത്തി നടത്തിയ പരാമർശങ്ങൾ ഡിഎംകെയെ ചൊടിപ്പിച്ചിരുന്നു. ഭരണത്തിൽ പങ്കാളിത്തം ലഭിച്ചാൽ മാത്രമേ തമിഴ്നാട്ടിൽ പാർട്ടിക്ക് വളരാൻ കഴിയൂ എന്നാണ് കോൺഗ്രസ് നേതാക്കളുടെ വാദം. വരും ദിവസങ്ങളിൽ സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുന്നതോടെ മാത്രമേ സഖ്യത്തിന്റെ ഭാവിയിൽ വ്യക്തത വരികയുള്ളൂ.
The post 3 മന്ത്രിസ്ഥാനം, 38 സീറ്റുകൾ; ഡിഎംകെയ്ക്ക് മുന്നിൽ കടുത്ത നിബന്ധനകളുമായി കോൺഗ്രസ് appeared first on Express Kerala.



