
ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമസഭയിൽ അയോഗ്യതാ നടപടികൾക്ക് കളമൊരുങ്ങുന്നു. രാഹുലിന്റെ അറസ്റ്റ് സംബന്ധിച്ച വിവരങ്ങൾ പ്രത്യേക അന്വേഷണസംഘം (SIT) സ്പീക്കറെ രേഖാമൂലം അറിയിച്ചു കഴിഞ്ഞു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിശദമായ നിയമോപദേശം തേടിയ ശേഷമാകും എംഎൽഎയെ അയോഗ്യനാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് സ്പീക്കർ കടക്കുക.
എംഎൽഎ സ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ സ്വയം രാജിവെക്കാൻ തയ്യാറായില്ലെങ്കിൽ സഭയ്ക്ക് തന്നെ അംഗത്തെ പുറത്താക്കാൻ അധികാരമുണ്ട്. സഭാംഗങ്ങൾ പാലിക്കേണ്ട പൊതു പെരുമാറ്റച്ചട്ടങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി എത്തിക്‌സ് കമ്മിറ്റി നൽകുന്ന ശുപാർശ നിയമസഭ അംഗീകരിച്ചാൽ പുറത്താക്കൽ നടപടി സാധ്യമാകും. ഇതിനായി മറ്റ് അംഗങ്ങൾ നൽകുന്ന പരാതിയുടെ അടിസ്ഥാനത്തിലാകും എത്തിക്‌സ് കമ്മിറ്റി വിഷയം പരിശോധിക്കുക.
Also Read: ‘തെറ്റുണ്ടായോ ഇല്ലയോ എന്നത് പിന്നത്തെ വിഷയം’; രാഹുലിനായി വഴിപാട് നടത്തി യൂത്ത് കോൺഗ്രസ് നേതാവ്
നിലവിൽ ജയിലിൽ കഴിയുന്ന രാഹുലിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി അന്വേഷണസംഘം കസ്റ്റഡി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. അതിനിടെ, മൂന്നാമത്തെ ബലാത്സംഗക്കേസിലെ അതിജീവിതയ്‌ക്കെതിരെ രാഹുൽ അയച്ച ഭീഷണി സന്ദേശങ്ങൾ പുറത്തുവന്നത് അദ്ദേഹത്തിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. എനിക്കെതിരെ നിൽക്കുന്നവർക്കും അവരുടെ കുടുംബത്തിനും അതേ നാണയത്തിൽ തിരിച്ചുകൊടുക്കുമെന്ന തരത്തിലുള്ള ഗൗരവകരമായ ഭീഷണികളാണ് സന്ദേശത്തിലുള്ളത്.
The post രാഹുലിൻ്റെ എംഎൽഎ സ്ഥാനം തെറിക്കുമോ? സ്പീക്കർക്ക് റിപ്പോർട്ട് നൽകി എസ്ഐടി; അയോഗ്യതാ നടപടികൾക്ക് സാധ്യത appeared first on Express Kerala.



