
ടി20 ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യയിലെ വേദികളെച്ചൊല്ലി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡും തമ്മിലുള്ള തർക്കം മുറുകുന്നു. രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷാ ഭീഷണി ഉയർത്തി ഇന്ത്യയിൽ കളിക്കാൻ ബംഗ്ലാദേശ് വിമുഖത പ്രകടിപ്പിച്ചതോടെയാണ് അനിശ്ചിതത്വം ഉടലെടുത്തത്.
തിരുവനന്തപുരവും ചെന്നൈയും പരിഗണനയിൽ
ടൂർണമെന്റ് ആരംഭിക്കാൻ മൂന്നാഴ്ച മാത്രം ബാക്കിനിൽക്കെ, ബംഗ്ലാദേശിന്റെ മത്സരങ്ങൾ കൊൽക്കത്തയിൽ നിന്നും മുംബൈയിൽ നിന്നും മാറ്റാനാണ് നീക്കം. ഇതിനായി ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയവും തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയവും ബിസിസിഐയും ഐസിസിയും പരിഗണിക്കുന്നുണ്ട്. ഇരു വേദികളും മത്സരങ്ങൾ നടത്താൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
Also Read; ഇതൊരു സ്വപ്നയാത്ര; റെക്കോർഡ് നേട്ടത്തിന് പിന്നാലെ മനസ്സ് തുറന്ന് ‘കിംഗ്’ കോഹ്‌ലി
ബംഗ്ലാദേശിന്റെ നിലപാട്
ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി മത്സരങ്ങൾ നിഷ്പക്ഷ വേദിയായ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ബംഗ്ലാദേശ് ഐസിസിയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ടൂർണമെന്റ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ലോജിസ്റ്റിക് ബുദ്ധിമുട്ടുകൾ കാരണം മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റാൻ ഐസിസി തയ്യാറായേക്കില്ല.
നിലവിലെ ഷെഡ്യൂൾ പ്രകാരം ഫെബ്രുവരി 7-ന് വിൻഡീസിനെതിരെയും, 9-ന് ഇറ്റലിക്കെതിരെയും, 14-ന് ഇംഗ്ലണ്ടിനെതിരെയും കൊൽക്കത്തയിലാണ് ബംഗ്ലാദേശിന്റെ മത്സരങ്ങൾ നടക്കേണ്ടത്. 17-ന് നേപ്പാളിനെതിരെ മുംബൈയിലും മത്സരമുണ്ട്. ഈ മത്സരങ്ങൾ കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും മാറ്റാനാണ് നിലവിൽ ആലോചിക്കുന്നത്. ഐസിസിയുടെ അന്തിമ തീരുമാനം തിങ്കളാഴ്ച ഉണ്ടായേക്കും.
The post ലോകകപ്പിന് മൂന്നാഴ്ച മാത്രം, എന്നിട്ടും വേദിയിൽ തർക്കം! ഐസിസിയെ കുഴപ്പിച്ച് ബംഗ്ലാദേശിന്റെ കടുംപിടുത്തം appeared first on Express Kerala.



