
കൊച്ചി: മരട് കായലിൽ സർവീസിനിടെ വിനോദസഞ്ചാര ബോട്ടിന്റെ യന്ത്രം തകരാറിലായി നിയന്ത്രണം നഷ്ടപ്പെട്ടു. വിദേശ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബ്ലൂ മറൈൻ എന്ന സ്വകാര്യ കമ്പനിയുടെ ബോട്ടാണ് ഇന്നലെ വൈകുന്നേരം ആറ് മണിയോടെതകരാറിലായത്. കായൽ മധ്യത്തിൽ നിയന്ത്രണം വിട്ട് ഒഴുകി നടന്ന ബോട്ടിലെ സഞ്ചാരികൾ പരിഭ്രാന്തരായെങ്കിലും, മറ്റൊരു ബോട്ട് എത്തി യന്ത്രം ശരിയാക്കിയ ശേഷം ഇവരെ സുരക്ഷിതമായി കരക്കെത്തിക്കുകയായിരുന്നു. സംഭവത്തിൽ ബോട്ട് ഉടമകൾ ഗുരുതരമായ നിയമലംഘനം നടത്തിയതായി അധികൃതർ കണ്ടെത്തി.
വിനോദസഞ്ചാര ബോട്ടുകൾ വൈകുന്നേരം ആറ് മണിക്ക് ശേഷം സർവീസ് നടത്തരുതെന്ന സർക്കാർ നിർദേശം ബോട്ട് ലംഘിച്ചു. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ സർവീസ് നടത്തിയതിന് കഴിഞ്ഞ മാസം 30-ന് കൊടുങ്ങല്ലൂർ പോർട്ട് ഉദ്യോഗസ്ഥർ ഈ ബോട്ടിന് പിഴ ചുമത്തിയിരുന്നു. സർവീസ് സമയം ലംഘിച്ചതാണ് പ്രധാന വീഴ്ചയെന്ന് മുനിസിപ്പൽ അധികൃതർ ചൂണ്ടിക്കാണിച്ചു. മരട് മുനിസിപ്പൽ പരിധിയിലെ എല്ലാ വിനോദസഞ്ചാര ബോട്ടുകളിലും അടിയന്തര പരിശോധന നടത്താൻ മുനിസിപ്പൽ സെക്രട്ടറി ഇ. നാസിം ഉത്തരവിട്ടു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ബോട്ടുകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
The post കൊച്ചി കായലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ടിന്റെ യന്ത്രം നിലച്ചു; നിയമം ലംഘിച്ചെന്ന് കണ്ടെത്തൽ appeared first on Express Kerala.



