
തൃശ്ശൂർ: കോളേജ് അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് ഉന്നതവിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുന്ന നടപടികൾ ഉദ്യോഗാർത്ഥികളെ വഞ്ചിക്കുന്നതാണെന്ന് ആക്ഷേപം. പുതുതായി 138 തസ്തികകൾ സൃഷ്ടിക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും, മറുവശത്ത് 191 തസ്തികകൾ റദ്ദാക്കാനാണ് സർക്കാർ നീക്കം. ഇതോടെ ഫലത്തിൽ നിരവധി തൊഴിലവസരങ്ങൾ ഇല്ലാതാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.
നിലവിൽ പ്രഖ്യാപിച്ച 138 തസ്തികകളിൽ 90 എണ്ണവും പുനർവിന്യാസം വഴി നികത്തേണ്ടവയാണ്. യഥാർത്ഥത്തിൽ പുതിയതായി വരുന്നത് വെറും 48 തസ്തികകൾ മാത്രമാണ്. നിയമനം വൈകുന്നതോടെ ഫിലോസഫി, സോഷ്യോളജി, ഇസ്ലാമിക് ഹിസ്റ്ററി, ഉറുദു തുടങ്ങിയ വിഷയങ്ങളിലെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കുകയോ അവസാനിക്കാറാകുകയോ ചെയ്തിട്ടുണ്ട്. ഇത് ഒന്നാം റാങ്കുകാരെ പോലും പുറന്തള്ളുന്ന അവസ്ഥയുണ്ടാക്കും.
Also Read: AISSEE 2026! അഡ്മിറ്റ് കാർഡ് പുറത്തിറങ്ങി
നാലുവർഷ ബിരുദ കോഴ്സുകൾ നടപ്പിലാക്കിയിട്ടും, കാലഹരണപ്പെട്ട പഴയ മൂന്നുവർഷ കോഴ്സുകളുടെ ജോലിഭാരം കണക്കാക്കിയാണ് തസ്തികകൾ നിശ്ചയിക്കുന്നത്. വിദഗ്ധ സമിതിയുടെ ശുപാർശകളില്ലാതെ സെക്രട്ടറി തലത്തിൽ എടുത്ത തീരുമാനമാണിതെന്ന് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു. സ്ഥിരം അധ്യാപകരുടെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ പല കോളേജുകളും ഗസ്റ്റ് അധ്യാപകരെ വെച്ച് ക്ലാസുകൾ മുന്നോട്ട് കൊണ്ടുപോവുകയാണ്. വിരമിക്കൽ മൂലമുണ്ടാകുന്ന ഒഴിവുകൾ പോലും പലപ്പോഴും കൃത്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല.
The post അധ്യാപക നിയമനം വെറും പ്രഹസനം? 191 തസ്തികകൾ റദ്ദാക്കാൻ സർക്കാർ നീക്കം; ഉദ്യോഗാർത്ഥികൾ പ്രതിസന്ധിയിൽ appeared first on Express Kerala.



