
കൊച്ചി: ഗ്രീൻ ലീഫ് എക്സ്ട്രാക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ കളമശ്ശേരി കിൻഫ്ര ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ച് നാല് തൊഴിലാളികൾക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 10.15ഓടെയായിരുന്നു സ്ഫോടനം നടന്നത്. സേഫ്റ്റി വാൽവിനുണ്ടായ തകരാറാണ് അപകടത്തിന് കാരണം. സുഗന്ധവ്യഞ്ജനങ്ങളുടെ സത്ത് വേർതിരിച്ചെടുക്കുന്ന ഫാക്ടറിയാണിത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ കെട്ടിടത്തിന്റെ ഫാക്ടറിയുടെ മേൽക്കൂര പൂർണ്ണമായും തകർന്നു. കെട്ടിടത്തിനുള്ളിലെ യന്ത്രസാമഗ്രികൾക്ക് വലിയ തോതിൽ നാശനഷ്ടം സംഭവിക്കുകയും, സമീപത്തെ വിദ്യാഭ്യാസ സ്ഥാപനത്തിലെയും മറ്റ് രണ്ട് വ്യവസായ യൂണിറ്റുകളുടെയും ജനൽ ചില്ലുകൾ തകരുകയും ചെയ്തു.
ഏലൂരിൽ നിന്നും തൃക്കാക്കരയിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയെങ്കിലും, അതിനു മുൻപുതന്നെ കമ്പനിയിലെ സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിച്ച് തീ നിയന്ത്രണവിധേയമാക്കിയിരുന്നു. പരിക്കേറ്റ നാല് പേരെയും ഉടൻ തന്നെ എറണാകുളം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇതിൽ മൂന്ന് പേർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. കാലിന് പരിക്കേറ്റ തൃപ്പൂണിത്തുറ സ്വദേശി സുരേഷ് (50) നിലവിൽ ചികിത്സയിലാണ്. ആരുടെയും പരിക്ക് ഗുരുതരമല്ല. സംഭവമറിഞ്ഞ് മന്ത്രി പി. രാജീവ്, കളമശ്ശേരി നഗരസഭാ ചെയർമാൻ ജമാൽ മണക്കാൻ എന്നിവർ ഫാക്ടറി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
The post കളമശ്ശേരി കിൻഫ്രയിൽ ബോയിലർ പൊട്ടിത്തെറിച്ചു; നാല് പേർക്ക് പരിക്ക്, കെട്ടിടങ്ങൾക്ക് നാശനഷ്ടം appeared first on Express Kerala.



