
ശബരിമല ദ്വാരപാലക ശിൽപ്പപാളി കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ നിർണ്ണായക നീക്കങ്ങളുമായി പ്രത്യേക അന്വേഷണ സംഘം മുന്നോട്ട് പോവുകയാണ്. നിലവിൽ കട്ടിളപാളി കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റ് ഇന്ന് ജയിലിലെത്തി രേഖപ്പെടുത്താൻ എസ്ഐടി തീരുമാനിച്ചു. കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ഈ നടപടി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം തന്ത്രിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി നാളെ കസ്റ്റഡി അപേക്ഷ നൽകാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
ഈ തട്ടിപ്പിൽ തന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്നാണ് കൊല്ലം വിജിലൻസ് കോടതിയിൽ എസ്ഐടി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. സ്വർണം ചെമ്പാക്കിയ വ്യാജ മഹസറിൽ ഒപ്പിട്ടത് വഴി ഗൂഢാലോചനയിൽ തന്ത്രി പങ്കാളിയായെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ ശബരിമലയിലെ കൊടിമരം മാറ്റി സ്ഥാപിച്ചതിനെക്കുറിച്ചും അന്വേഷണം വ്യാപിച്ചു. തന്ത്രിയുടെ വീട്ടിൽ നിന്ന് പഴയ കൊടിമരത്തിന്റെ ഭാഗമായ വാജി വാഹനം കണ്ടെടുത്ത് കോടതിയിൽ ഹാജരാക്കിയതോടെയാണ് ഈ വിഷയത്തിലും ദുരൂഹതയുണ്ടെന്ന നിഗമനത്തിൽ അന്വേഷണ സംഘം എത്തിയത്. കൊടിമരം മാറ്റുന്ന സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ഇതിനോടകം ചോദ്യം ചെയ്തു കഴിഞ്ഞു.
Also Read: കൊല്ലം സായി ഹോസ്റ്റലിൽ രണ്ട് കായിക വിദ്യാർത്ഥിനികൾ തൂങ്ങിമരിച്ച നിലയിൽ
അതേസമയം, കേസുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിനെ ഇന്നലെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. കൂടുതൽ വിവരങ്ങൾക്കായി ഇദ്ദേഹത്തെ വീണ്ടും വിളിപ്പിക്കും. എന്നാൽ കൊടിമരത്തിലെ വാജി വാഹനം തന്ത്രിക്ക് കൈമാറിയത് ബോർഡ് തീരുമാനപ്രകാരമല്ലെന്നും കീഴ്വഴക്കം അനുസരിച്ചാണെന്നും മുൻ ബോർഡ് അംഗം അജയ് തറയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഉന്നതരായ പലരിലേക്കും അന്വേഷണം നീളുന്നതോടെ വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകാനാണ് സാധ്യത.
The post ശബരിമല കേസിൽ നിർണ്ണായക നീക്കം! തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും; കുരുക്ക് മുറുകുന്നു appeared first on Express Kerala.



