
ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ജാമ്യഹർജി പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. തിരുവല്ല മജിസ്ട്രേറ്റ് കോടതി നേരത്തെ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് പ്രതിഭാഗം ജില്ലാ കോടതിയെ സമീപിച്ചത്. അറസ്റ്റ് ചട്ടവിരുദ്ധമാണെന്നും ഉഭയസമ്മതപ്രകാരമാണ് ലൈംഗികബന്ധം നടന്നതെന്നുമുള്ള രാഹുലിന്റെ വാദങ്ങൾ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന് നിരീക്ഷിച്ച കോടതി വിധി ഇന്നത്തെ വാദത്തിലും എം.എൽ.എയ്ക്ക് നിർണ്ണായകമാകും.
വിദേശത്തുള്ള പരാതിക്കാരിയുടെ മൊഴി ഓൺലൈനായി രേഖപ്പെടുത്തിയതിനെ പ്രതിഭാഗം കോടതിയിൽ ചോദ്യം ചെയ്തിരുന്നു. മൊഴിയിൽ ഒപ്പില്ലെന്ന വാദമുയർത്തിയെങ്കിലും ഡിജിറ്റൽ തെളിവുകൾ അംഗീകരിക്കപ്പെടുന്ന കാലത്ത് നടപടിക്രമങ്ങൾ ശരിയാണെന്ന് കോടതി വിലയിരുത്തി. ഡിജിറ്റൽ ഒപ്പിട്ട മൊഴി എംബസി മുഖേനയാണ് ലഭ്യമാക്കിയതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കൂടാതെ, രാഹുൽ അനുകൂലികൾ പരാതിക്കാരിക്കെതിരെ നടത്തുന്ന സൈബർ ആക്രമണങ്ങളെ ഭീഷണിയായാണ് കോടതി കണക്കിലെടുത്തത്.
Also Read: പുനരധിവാസം അതിവേഗം; മുണ്ടക്കൈ മാതൃകാ ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകൾ അടുത്ത മാസം കൈമാറും
ജാമ്യം അനുവദിച്ചാൽ എം.എ.എ എന്ന നിലയിലുള്ള സ്വാധീനം ഉപയോഗിച്ച് പരാതിക്കാരിയെ സമ്മർദ്ദത്തിലാക്കാൻ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം കഴിഞ്ഞ ദിവസം കോടതി അംഗീകരിച്ചിരുന്നു. സമാന സ്വഭാവമുള്ള മറ്റ് രണ്ട് കേസുകൾ കൂടി രാഹുലിനെതിരെ നിലവിലുള്ളത് ജാമ്യം ലഭിക്കുന്നതിന് തടസ്സമായി. കൂടുതൽ തെളിവുകൾ ഹാജരാക്കി ജാമ്യത്തെ ശക്തമായി എതിർക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. പോലീസ് റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും ജില്ലാ കോടതിയിൽ ഇന്ന് വിശദമായ വാദം നടക്കുക.
The post പരാതിക്കാരിക്കെതിരായ സൈബർ ആക്രമണം കുരുക്കാകുന്നു; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് നിലപാടറിയിക്കും appeared first on Express Kerala.



