
ചെന്നൈ: കേന്ദ്ര സർക്കാർ നിർദ്ദേശിച്ച മണ്ഡല പുനർനിർണ്ണയ നടപടികൾക്കെതിരെയുള്ള പ്രമേയത്തെ ശക്തമായി പിന്തുണച്ച് തമിഴ്നാട് കായിക വകുപ്പ് മന്ത്രി ആദവ് അർജുന. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ മണ്ഡലങ്ങൾ പുനർനിർണ്ണയിക്കുന്നത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ ആധിപത്യം വർദ്ധിപ്പിക്കുമെന്നും തമിഴ്നാടിന്റെ ശബ്ദത്തെ പാർലമെന്റിൽ ഇല്ലാതാക്കുമെന്നും അദ്ദേഹം ആരോപിച്ചു. അഞ്ചോ ആറോ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ഒത്തുചേർന്ന് രാജ്യത്തെ പ്രധാനമന്ത്രി ആരാകണമെന്ന് തീരുമാനിക്കുന്ന നിലവിലെ രാഷ്ട്രീയ സാഹചര്യം മാറണമെന്നും, ഭാവിയിൽ ദക്ഷിണേന്ത്യയിൽ നിന്നും പ്രത്യേകിച്ച് തമിഴ്നാട്ടിൽ നിന്നും ഒരു പ്രധാനമന്ത്രി ഉയർന്നുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.(TN Minister Aadhav Arjuna Urges All 39 MPs To Vote Against Delimitation Bill)
“ഈ പ്രമേയം കോൺഗ്രസും ബിജെപിയും തമ്മിലുള്ള തർക്കമല്ല, മറിച്ച് സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശം കാത്തുസൂക്ഷിക്കുന്നതിനാണ്. ഉത്തരേന്ത്യൻ ആധിപത്യത്തിന് കീഴിൽ നാം അകപ്പെടാതിരിക്കാൻ ഇത് അത്യാവശ്യമാണ്,” മന്ത്രി വ്യക്തമാക്കി. തമിഴ്നാടിന് പാർലമെന്റിൽ മതിയായ പ്രതിനിധ്യം ഇല്ലാത്തതിനാലാണ് നീറ്റ് (NEET), ജിഎസ്ടി (GST), പൗരത്വ ഭേദഗതി നിയമം (CAA) എന്നിവ സംസ്ഥാനത്തിന്റെ താല്പര്യങ്ങൾക്ക് വിരുദ്ധമായി കേന്ദ്രം അടിച്ചേൽപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
തമിഴ്നാടിന് 100 എംപിമാർ ഉണ്ടായിരുന്നെങ്കിൽ കേന്ദ്രത്തിന് ഇങ്ങനെ ചെയ്യാൻ കഴിയില്ലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മണ്ഡല പുനർനിർണ്ണയ ബില്ല് ഏത് രൂപത്തിൽ വന്നാലും തമിഴ്നാട്ടിൽ നിന്നുള്ള 39 ലോക്സഭാ എംപിമാരും ഒറ്റക്കെട്ടായി അതിനെതിരെ പാർലമെന്റിൽ വോട്ട് ചെയ്യണമെന്നും പ്രതിഷേധിച്ച് ഇറങ്ങിപ്പോകരുതെന്നു അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലെ സീറ്റുകളുടെ എണ്ണം അടുത്ത 25 വർഷത്തേക്ക് മാറ്റമില്ലാതെ തുടരണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. ധനകാര്യ രംഗത്തെ അസമത്വവും മന്ത്രി ചൂണ്ടിക്കാട്ടി. തമിഴ്നാട് കേന്ദ്ര ഖജനാവിലേക്ക് നൽകുന്ന ഓരോ രൂപയ്ക്കും വെറും 29 പൈസ മാത്രമാണ് തിരികെ ലഭിക്കുന്നത്. സീറ്റുകളുടെ എണ്ണം വർദ്ധിപ്പിച്ചാൽ പോലും ഉത്തർപ്രദേശ്, ബീഹാർ തുടങ്ങിയ വലിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുമായുള്ള പ്രതിനിധ്യ അനുപാതം തമിഴ്നാടിന് തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ബിജെപി എംഎൽഎ ഭോജരാജൻ രംഗത്തെത്തി. തമിഴ്നാട് നിയമസഭയിൽ കൊണ്ടുവന്ന ഈ പ്രമേയം അനാവശ്യമാണെന്നും നഗരവൽക്കരണവും ജനസംഖ്യാ വർദ്ധനവും കണക്കിലെടുത്ത് മണ്ഡല പുനർനിർണ്ണയം അനിവാര്യമാണെന്നും അദ്ദേഹം വാദിച്ചു. ‘വടക്ക് വാഴുന്നു, തെക്ക് തേയുന്നു’ എന്ന തരത്തിലുള്ള വാദങ്ങൾ രാജ്യത്തിന്റെ ഐക്യത്തെ തകർക്കുമെന്നും ഉത്തരേന്ത്യ-ദക്ഷിണേന്ത്യ വിഭജന രാഷ്ട്രീയത്തെ സഭയിൽ പ്രോത്സാഹിപ്പിക്കരുതെന്നും ഭോജരാജൻ ആവശ്യപ്പെട്ടു. ദക്ഷിണേന്ത്യയിൽ നിന്ന് ആർക്കും പ്രധാനമന്ത്രിയാകാൻ കഴിയില്ലെന്ന വാദം തെറ്റാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
Story Summary
Tamil Nadu Sports Minister Aadhav Arjuna supported the resolution against the proposed Delimitation exercise, urging all 39 MPs from the state to vote against the bill in Parliament to prevent “North Indian dominance.” In response, BJP MLA Bhojarajan termed the resolution unnecessary and defended delimitation based on population growth.




