
ഷെയ്ഖ് സായിദ് റോഡിലെ ചരിത്രപ്രസിദ്ധമായ നാസർ റാഷിദ് ലൂത്ത ബിൽഡിംഗിൽ (ടൊയോട്ട ബിൽഡിംഗ്) നിയമവിരുദ്ധമായി മുറികൾ വേർതിരിച്ച് ആളുകളെ താമസിപ്പിച്ചവർക്ക് ദുബായ് മുൻസിപ്പാലിറ്റി വൻതുക പിഴ ചുമത്തി. പിഴത്തുകയും ജല-വൈദ്യുതി കുടിശ്ശികകളും പൂർണ്ണമായി അടച്ചുതീർത്താൽ മാത്രമേ താമസക്കാർക്ക് കെട്ടിടമൊഴിയാനുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുകയുള്ളൂവെന്ന് ബിൽഡിംഗ് മാനേജ്‌മെന്റ് അറിയിച്ചു. അപ്പാർട്ട്‌മെന്റുകളിൽ അനുമതിയില്ലാതെ വേർതിരിക്കലുകൾ നടത്തുന്നവർക്ക് മുൻസിപ്പാലിറ്റി നേരിട്ടാണ് നോട്ടീസും പിഴയും അയക്കുന്നത്. നിയമപ്രകാരം വാടകക്കാരുടെ ഫ്ലാറ്റുകളിൽ ഉടമകൾക്ക് നേരിട്ട് പ്രവേശിക്കാൻ കഴിയില്ലെന്നത് മുതലാക്കി ചില അപ്പാർട്ട്‌മെന്റുകളിൽ പതിനഞ്ചോളം പേരെ വരെ താമസിപ്പിച്ചിരുന്നതായി പരിശോധനയിൽ വ്യക്തമായി.
അനധികൃതമായി ആളുകളെ താമസിപ്പിച്ചിരിക്കുന്ന ഫ്ലാറ്റുകൾ അടിയന്തരമായി ഒഴിപ്പിക്കാൻ നിർദ്ദേശം വന്നതോടെ കെട്ടിടത്തിന്റെ 70 ശതമാനത്തോളം ഭാഗവും നിലവിൽ ആളുകൾ ഒഴിഞ്ഞുപോയിട്ടുണ്ട്. ഇത്തരത്തിലുള്ള വേർതിരിക്കലുകൾ തീപിടിത്തം പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ വൻ ദുരന്തങ്ങൾക്ക് വഴിവെക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. 1974-ൽ നിർമ്മിച്ച 15 നിലകളുള്ള ഈ പ്രശസ്തമായ കെട്ടിടം പൂർണ്ണമായി ഒഴിപ്പിച്ച ശേഷം പൊളിച്ചുനീക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു. 1981-ൽ കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ച വലിയ പരസ്യ ബോർഡിലൂടെയാണ് ഇത് ‘ടൊയോട്ട ബിൽഡിംഗ്’ എന്ന പേരിൽ പ്രശസ്തമായത്.
The post അനധികൃതമായി മുറികൾ വേർതിരിച്ചു! ദുബായ് ടൊയോട്ട ബിൽഡിംഗിലെ താമസക്കാർക്ക് വൻതുക പിഴ appeared first on Express Kerala.




