
ജയ്പുർ: യുവാക്കൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ ചേർന്ന യോഗം സംഘർഷത്തിൽ കലാശിച്ചതിനെ തുടർന്ന് ജയ്പുരിൽ 22കാരന് കുത്തേറ്റു മരിച്ചു (Jaipur stabbing). വിദ്യാധർ നഗർ മേഖലയിലാണ് സംഭവം. മരിച്ച ഷാക്കിറിന്റെ (22) മൂത്ത സഹോദരൻ ഖയ്യൂമിനും (38) കുത്തേറ്റു. ഇയാൾ ചികിത്സയിലാണ്.
സംഭവത്തിന് ഒരു ദിവസം മുമ്പ് മദ്യപിക്കുന്നതിനിടെ ഷാക്കിറും സഹോദരനും ഒരു സംഘം യുവാക്കളുമായി വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. പിന്നീട് ഇത് സംഘർഷത്തിലേക്ക് നീങ്ങിയതായാണ് പൊലീസ് പറയുന്നത്.
തർക്കം പരിഹരിക്കുന്നതിനായി തിങ്കളാഴ്ച രാത്രി വൈകി മന്ദിർ മോഡിന് സമീപം ഇരുവിഭാഗങ്ങളും കൂടിക്കാഴ്ച നടത്തി. എന്നാൽ ചർച്ചയ്ക്കിടെ വീണ്ടും വാക്കേറ്റമുണ്ടാകുകയും സ്ഥിതിഗതികൾ സംഘർഷത്തിലേക്ക് നീങ്ങുകയുമായിരുന്നു.
ഭട്ട ബസ്തിയിലെ ചില യുവാക്കളുമായി ഖയ്യൂമിന് നേരത്തെ സാമ്പത്തിക തർക്കമുണ്ടായിരുന്നതായും പൊലീസ് അറിയിച്ചു. ആദ്യം ഖയ്യൂം ഒറ്റയ്ക്കാണ് കൂടിക്കാഴ്ചയ്ക്കായി എത്തിയത്. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഇളയ സഹോദരൻ ഷാക്കിറിനെയും സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
അഞ്ച് മുതൽ ആറ് പേർ വരെ സംഭവസ്ഥലത്തുണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്. സംഘം കത്തികളുമായി ആക്രമിക്കുകയും ആദ്യം ഷാക്കിറിന്റെ തുടയിൽ കുത്തുകയുമായിരുന്നു. തുടർന്ന് ഖയ്യൂമിനും കുത്തേറ്റു.
ഗുരുതരമായി പരിക്കേറ്റ ഷാക്കിറിനെ ഉടൻ സവായ് മാൻ സിങ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. ഖയ്യൂമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തുടരുകയാണ്.
സംഭവവുമായി ബന്ധപ്പെട്ട് ഏതാനും യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. പ്രധാന പ്രതികളെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘങ്ങളെയും നിയോഗിച്ചതായി പൊലീസ് അറിയിച്ചു.
Story Summary:
A 22-year-old man, Shakir, was fatally stabbed during a meeting held to resolve a dispute between two groups of youths in Jaipur. His elder brother was also injured, while police have detained several youths for questioning and formed special teams to identify the main accused.




