മലയാളത്തിലെ ആദ്യ ചെറുകഥാകാരനും സാമൂഹ്യ പരിഷ്‌കരണ വാദിയുമായിരുന്ന വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ സ്മരണയ്ക്കായി കലാ സാംസ്‌കാരിക സംഘടനയായ ഫെയ്‌സ് മാതമംഗലം 2014 മുതൽ നൽകി വരുന്ന കേസരി നായനാർ പുരസ്ക്‌കാരത്തിന് ഇത്തവണ ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി അർഹനായി.
ഗായകൻ വി ടി മുരളി, ഗായിക സിതാര, ഡോ. ജിനേഷ്‌കുമാർ എരമം എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. സംഗീതരംഗത്ത് നൽകിയ സമഗ്രസംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. കേരളീയതയും മലയാളിത്തവും നിറഞ്ഞ ഗാനങ്ങളുടെ രചനയിലൂടെയും സംഗീത സംവിധാനത്തിലൂടെയും ആസ്വാദകർക്ക് നവ്യാനുഭവങ്ങൾ പകർന്ന അനിതരസാധാരണമായ പ്രതിഭയാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി എന്ന് ജൂറി അഭിപ്രായപ്പെട്ടു.
വടക്കൻകേരളത്തിൻ്റെ ദേശസംസ്കൃതിയെ അദ്ദേഹം ചലച്ചിത്രഗാനങ്ങളിൽ അടയാളപ്പെടുത്തിയതായും ജൂറി നിരീക്ഷിച്ചു.ഇരുപത്തയ്യായിരം രൂപയും പ്രശസ്‌തി പത്രവും ശില്പവും അടങ്ങിയതാണ് പുരസ്‌കാരം. 2026 ജനുവരി 25 ന് മാതമംഗലത്ത് നടക്കുന്ന സാസ്കാരികസമ്മേളനത്തിൽ വെച്ച് പുരസ്‌കാരം വിതരണം ചെയ്യും. പുരസ്കാര ചടങ്ങിൻ്റെ അനുബന്ധമായി ജനുവരി 26, 27 തീയ്യതികളിൽ നാടകോത്സവവും സംഘടിപ്പിക്കുന്നതാണ്.
പത്രസമ്മേളനത്തിൽ പുരസ്‌കാര സമിതി ചെയർമാൻ സി. സത്യപാലൻ, ജൂറി അംഗം ഡോ. ജിനേഷ്‌കുമാർ എരമം, ഫെയ്‌സ് സെക്രട്ടറി പി. ദാമോദരൻ, സമിതി കൺവീനർ സുനുകുമാർ കെ.വി, കെ. മനോജ് കുമാർ എന്നിവർ പങ്കെടുത്തു.


