‘കാമുകിക്ക് പെർഫ്യൂം വാങ്ങാൻ പോയത്’; പ്രധാനമന്ത്രിയുടെ ഓഫിസ് ഉദ്യോഗസ്ഥൻ ചമഞ്ഞ 24കാരൻ അറസ്റ്റിൽ | Mumbai security breach


മുംബൈ: പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട് വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചെന്ന കേസിൽ അറസ്റ്റിലായ യുവാവ് കാമുകിക്ക് പെർഫ്യൂം വാങ്ങാനാണ് മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലെത്തിയതെന്ന് അഭിഭാഷകൻ (Mumbai security breach). അറസ്റ്റിലായ റോഹൻ പരേഖ് (24) ജിയോ മാളിൽ പെർഫ്യൂം വാങ്ങാനാണ് പോയതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയുമായി ഇയാൾക്ക് നേരിട്ട് ബന്ധമില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ പരിപാടിക്ക് മുന്നോടിയായി തിങ്കളാഴ്ച ബാന്ദ്ര കുർള കോംപ്ലക്സിലെ ജിയോ വേൾഡ് പ്ലാസയിൽ സുരക്ഷാ പരിശോധനയ്ക്കിടെയാണ് സംഭവം. നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടി നടക്കാനിരിക്കെ സുരക്ഷ ശക്തമാക്കിയിരുന്നു.
തിങ്കളാഴ്ച വൈകിട്ട് നടത്തിയ പരിശോധനയിലാണ് റോഹൻ പരേഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്കൊപ്പം തോക്കുമായി മറ്റൊരാളെയും പിടികൂടിയിരുന്നു. റോഹൻ പരേഖിന്റെ ഗൺമാനാണെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.
പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥനാണെന്ന് റോഹൻ പരേഖ് അവകാശപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ പി.എം.ഒയുടെ തിരിച്ചറിയൽ കാർഡ് കണ്ടെത്തി. എന്നാൽ കാർഡ് വ്യാജമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞതോടെ വിശദമായ ചോദ്യം ചെയ്യലിന് വിധേയനാക്കുകയായിരുന്നു.
ഇരുവരിൽനിന്നും പിടിച്ചെടുത്ത തോക്ക് ലൈസൻസുള്ളതാണെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയുമായി നേരിട്ട് ബന്ധമില്ലെന്നും മുംബൈ പൊലീസ് അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയ സമയത്താണ് സംഭവം ഉണ്ടായത് എന്നതാണ് ആശങ്കയ്ക്ക് കാരണമെന്നും പൊലീസ് വ്യക്തമാക്കി.
വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചതിന്റെ ഉദ്ദേശ്യം എന്താണെന്നും സുരക്ഷാ ക്രമീകരണങ്ങൾക്കിടെ മാളിൽ പ്രവേശിക്കാൻ ശ്രമിച്ചതിന് പിന്നിലെ കാരണം എന്താണെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.
സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റോഹൻ പരേഖിനെ സെപ്റ്റംബർ 11 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടതായി മുംബൈ കോടതി അറിയിച്ചു.
Story Summary: A 24-year-old man arrested in Mumbai for allegedly posing as a Prime Minister’s Office official reportedly went to Jio Mall to buy perfume for his girlfriend, according to his lawyer. Police found a fake PMO identity card and arrested him along with another man who allegedly claimed to be his gunman; the licensed firearm was also seized.

