കൈപ്പമംഗലം : ചെന്ത്രാപ്പിന്നിയിലെ സ്വകാര്യ ഫൈനാൻസ് സ്ഥാപനത്തിൽ വ്യാജ സ്വർണ്ണം പണയം വെച്ച് ഒരു ലക്ഷത്തി നാൽപ്പത്തി മൂവായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയെട്ട് രൂപ (1,43,998 ) തട്ടിയ സംഭവത്തിൽ നിരവധി വ്യാജ സ്വർണ്ണ തട്ടിപ്പ് കേസുകളിൽ പ്രതിയായ എടത്തിരുത്തി കുട്ടമംഗലം പൊക്കക്കില്ലത്ത് ബഷീർ (49) കൂരിക്കുഴി പോത്തേടത്ത് ഹുസൈൻ (64 വയസ്സ്) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ചെന്ത്രാപ്പിന്നി കിഴക്കേ ബസ് സ്റ്റോപ്പിന് സമീപം വാഴപ്പുള്ളി ഷൈനിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ഫൈനാൻസ് സ്ഥാപനത്തിലാണ് തട്ടിപ്പ് നടന്നത്. 2025 ഡിസംബർ 15-നും 2026 ജനുവരി ഒന്നിനുമായി രണ്ടുതവണകളിലായി 16.7 ഗ്രാം തൂക്കം വരുന്ന മുക്കുപണ്ടങ്ങൾ സ്വർണ്ണമാണെന്ന് വിശ്വസിപ്പിച്ച് പണയം വെച്ചു. ഇതിലൂടെ 1,43,998 രൂപയാണ് തട്ടിയെടുത്ത സംഭവത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ജനുവരി 09 വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെ ഹുസൈനും ബഷീറും ഇതേ സ്ഥാപനത്തിലെത്തി വള പണയം വെക്കാൻ ശ്രമിച്ച സമയം ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ജീവനക്കാർ നേരത്തെ പണയം വെച്ച വളകൾ വിശദമായി പരിശോധിച്ചപ്പോഴാണ് അവ മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്. കൈപ്പമംഗലം പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് കേസ് രെജിസ്റ്റർ ചെയ്ത് പ്രതികളെ പിടികൂടുകയായിരുന്നു.
ബഷീർ കൈപമംഗലം, കാട്ടൂർ, വലപ്പാട് സ്റ്റേഷനുകളിലായി വ്യാജ സ്വർണ്ണം പണയം വച്ച് തട്ടിപ്പ് നടത്തിയതിന് ആറ് കേസുകൾ അടക്കം ഏഴ് ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
ഹുസൈൻ കൈപമംഗലം പോലീസ് സ്റ്റേഷനിൽ സ്വർണ്ണം പണയം വച്ച് തട്ടിപ്പ് നടത്തിയ ഒരു കേസിലെ പ്രതിയാണ്.
കൈപമംഗലം പോലീസ് സ്റ്റേഷൻ എസ്.ഐ ഋഷിപ്രസാദ്, എഎസ്ഐ രാജേഷ്, ജിഎസ്സിപിഒ സുനിൽ കുമാർ, സിപിഒ ഡെൻസ്മോൻ, സിപിഒ ശരത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്


