വടക്കാഞ്ചേരി: അകമലയിൽ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി വിളവെടുക്കാറായ ഏക്കർ കണക്കിന് നെൽപാടശേഖരം നശിപ്പിച്ചു. ചൊവ്വ, ബുധൻ ദിവസങ്ങളിൽ കാട്ടാനകളിറങ്ങി വൻതോതിൽ നെൽകൃഷി നശിപ്പിച്ചതോടെ വലിയ ദുരിതത്തിലാണ് കർഷകർ. വിളവെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചത്. കടം വാങ്ങിയും വായ്‌പയെടുത്തുമാണ് മേഖലയിലെ ഭൂരിഭാഗം കർഷകരും 80 ഏക്കറോളം വരുന്ന പാടശേഖരത്ത് കൃഷിയിറക്കിയത്. 20 ഏക്കറോളം കൃഷി നശിച്ചതായി കർഷകർ പറഞ്ഞു. വടക്കാഞ്ചേരി നഗരസഭയിലെ മലയോര പ്രദേശമായ അകമല കുഴിയോട് മേഖലയിൽ കാട്ടാനകൾ കൃഷി നശിപ്പിക്കുന്നത് പതിവാണ്. ആന ശല്യം അവസാനിപ്പിക്കാൻ ശാശ്വത നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വടക്കാഞ്ചേരി നഗരസഭാ അധ്യക്ഷൻ പി എൻ സുരേന്ദ്രൻ, സ്ഥിരം സമിതി അധ്യക്ഷൻ കെ പി മദനൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതി വിലയിരുത്തി.കർഷകർക്ക് സംഭവിച്ച നഷ്ടവും ആനശല്യവും ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിഗണിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.


