PUDUKAD-NEWS-PUTHUKAD-NEWS

മഴ പെയ്താൽ തളിയക്കോണം ബാപ്പുജി സ്റ്റേഡിയത്തിലെ ചെളി ഒലിച്ചിറങ്ങുന്നത് സമീപത്തുള്ള വീടുകളിലേക്ക്

ഇരിങ്ങാലക്കുട : തിങ്കളാഴ്ച്ച പുലർച്ചെ പെയ്ത മഴയിൽ നിർമ്മാണത്തിലിരിക്കുന്ന തള്ളിയക്കോണം ബാപ്പുജി സ്റ്റേഡിയത്തിന്റെ പല ഭാഗങ്ങളിലായി കൂട്ടിയിട്ട മണ്ണ് സമീപത്തെ വീടുകളുടെ മുറ്റത്തേക്ക് ഒലിച്ചിറങ്ങിയതോടെ പ്രദേശവാസികൾ ദുരിതത്തിലായി.

സ്റ്റേഡിയത്തിന് പിറകിൽ താമസിക്കുന്ന പുളിയത്ത് പറമ്പിൽ ഇന്ദിര, പാറമേൽ ഫ്രാൻസിസ് എന്നിവരുടെ വീടിന് മുന്നിലേക്കാണ് മണ്ണ് കുത്തിയൊലിച്ച് എത്തിയത്.

2023 മാർച്ച് 25ന് മന്ത്രി ഡോ. ആർ. ബിന്ദു നിർമ്മാണോദ്ഘാടനം നടത്തിയ സ്റ്റേഡിയത്തിന്റെ പ്രവൃത്തികൾ ഇതുവരെയും പൂർത്തീകരിക്കാനായിട്ടില്ല. 70 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തികളാണ് നടക്കുന്നത്. ഇതിൽ 40 ലക്ഷം രൂപയുടെ പണികൾ പൂർത്തിയായിട്ടുണ്ട്.

മണ്ണിട്ട് നിരത്തിയ ഗ്രൗണ്ടിൽ റോൾ ചെയ്ത് ഫെൻസിംഗ് ചെയ്യുന്ന ജോലികൾ ഇനി ബാക്കിയുണ്ട്. ഈ പ്രവൃത്തി സമയ ബന്ധിതമായി പൂർത്തീകരിക്കാത്തതിനാലാണ് സമീപവാസികൾക്ക് ദുരിതമായിരിക്കുന്നതെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.

മണ്ണിട്ട് നിരത്തിയ ഭാഗത്ത് 5 മീറ്റർ ഉയരത്തിൽ മാത്രമാണ് സംരക്ഷണ ഭിത്തി നിർമ്മിച്ചിരിക്കുന്നത്. ശേഷിക്കുന്ന ഭാഗം പുല്ല് പിടിപ്പിക്കാനായിരുന്നു പദ്ധതി. മഴപെയ്താൽ വെള്ളം താഴേക്ക് ഒഴുകാതിരിക്കാൻ ഗ്രൗണ്ടിന് ചുറ്റും ബണ്ട് സ്ഥാപിച്ചിരുന്നെങ്കിലും ഇത് ഇടിഞ്ഞു പോയ ഭാഗത്ത് കൂടെയും കരിങ്കൽ ഭിത്തികൾക്കിടയിലൂടെയുമാകാം വെള്ളം താഴേക്ക് ഒഴുകിയതെന്നാണ് കരുതുന്നത്.

See also  ഗജവീരന്മാരുടെ ആരോഗ്യ പരിശോധന നടത്തി.

ഇരിങ്ങാലക്കുട നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയം നവീകരണത്തിനായി സ്പോർട്സ് ഫൗണ്ടേഷന് കൈമാറിയതിനാൽ നഗരസഭയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്ന സ്ഥിതിയാണ്. നിലവിൽ സ്റ്റേഡിയത്തിൽ മറ്റു പ്രവർത്തികൾ ഒന്നും നടക്കുന്നില്ലെന്ന ആക്ഷേപവും രൂക്ഷമാണ്.

ഒക്ടോബറിൽ നിർമാണം ആരംഭിക്കാൻ മന്ത്രി ആർ. ബിന്ദുവിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ഉദ്യോഗസ്ഥർക്കും കരാറുകാർക്കും നിർദ്ദേശം നൽകിയിരുന്നെങ്കിലും നിർമ്മാണ പ്രവർത്തികൾ എവിടെയും എത്തിയില്ല.

സമീപവാസികളുടെ ദുരിതത്തിന് എത്രയും വേഗം പരിഹാരം കാണണമെന്നും സ്റ്റേഡിയത്തിന്റെ നിർമ്മാണം പൂർത്തീകരിച്ച് കായിക പ്രേമികൾക്ക് കൈമാറണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top