ഇരിങ്ങാലക്കുട : മയക്കുമരുന്നുകളും ലഹരിവസ്തുക്കളും വിൽപ്പന നടത്തുന്ന ആളുകളെ പിറ്റ് എൻ.ഡി.പി.എസ്. ആക്ട് പ്രകാരം തടങ്കലിൽ ആക്കുന്നതിന്റെ ഭാഗമായി മൂന്ന് മയക്കുമരുന്ന് കടത്ത് കേസുകളിലെ പ്രതിയായ കൊരട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ മേലൂർ വില്ലേജിൽ, കുന്നപ്പിള്ളി ദേശത്ത് പനങ്ങാടൻ വീട്ടിൽ അഭിനവ് ബിനോയ് (26) എന്നയാളെ തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
നടപടി ക്രമങ്ങൾ പൂർത്തിയാക്കി പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ എത്തിച്ച് ഉത്തരവ് നടപ്പിലാക്കും.
മയക്ക് മരുന്ന് ലഹരിക്കേസുകളിൽ ഒന്നിലേറെ തവണ അറസ്റ്റിലാകുന്നവരെയും ഇവരെ സാമ്പത്തികയായി സഹായിക്കുന്നവരെയും വിചാരണ കൂടാതെ ജയിലിൽ കരുതൽ തടങ്കലിൽ വയ്ക്കാവുന്നതിനുമുള്ള നിയമമാണ് പിറ്റ് എൻ.ഡി.പി.എസ്. നിയമം.
അഭിനവ് കൊരട്ടി സ്റ്റേഷൻ പരിധിയിൽ കുട്ടികൾക്കും മറ്റും വിൽപ്പന നടത്താൻ സൂക്ഷിച്ച 1.155 കിലോഗ്രാം ഗഞ്ചാവുമായി അറസ്റ്റിലായ കേസിലും പാലക്കാട് ടൗൺ നോർത്ത് സ്റ്റേഷൻ പരിധിയിൽ 3.660 കിലോഗ്രാം ഗഞ്ചാവുമായി അറസ്റ്റിലായ കേസിലും അങ്കമാലി സ്റ്റേഷൻ പരിധിയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച ഗഞ്ചാവുമായി അറസ്റ്റിലായ കേസിലും അടക്കം മൂന്ന് മയക്കുമരുന്നു കേസുകളിലെ പ്രതിയാണ്.
കൊരട്ടി സ്റ്റേഷൻ എസ്എച്ച്ഒ ഹബീബുള്ള, ജിഎസ്ഐ സതീശൻ, തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് സംഘത്തിലെ ജിഎസ്ഐ മാരായ സതീശൻ മടപ്പാട്ടിൽ, പി.എം. മൂസ, ജിഎഎസ്ഐ മാരായ എ.യു. റെജി, ഷിജോ തോമസ്, എം.ജെ. ബിനു, സിപിഒ ഇ.എ. ശ്രീജിത്, എന്നിവർ പ്രതികളെ പിടികൂടുന്നതിലും നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു.


