സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം അവസാനിച്ചു. നാടും നഗരവും നിറഞ്ഞ് മുന്നണികളുടെ കൊട്ടിക്കലാശം.ഒരു മാസത്തില്‍ താഴെ മാത്രം നിന്ന പരസ്യപ്രചാരണത്തിന് വൈകുന്നേരം ആറുമണിക്കാണ് തിരശ്ശീല വീണത്. നാളെ നിശബ്ദ പ്രചാരണം, കേരളം മറ്റന്നാള്‍ രാവിലെ ഏഴുമണിക്ക് പോളിങ് ബൂത്തില്‍. എല്‍ഡിഎഫ് തുടരുമോ? യുഡിഎഫ് ഭരണം പിടിക്കുമോ? എൻഡിഎ അട്ടിമറി നേടുമോ? എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കാൻ 24 ദിവസത്തെ കാത്തിരിപ്പ്, മെയ് നാലിന് കേരളം ആര് ഭരിക്കുമെന്ന് അറിയാം.
കൊട്ടിക്കയറി കൊട്ടിക്കലാശം, അലയടിച്ച് ആവേശം
സംസ്ഥാനത്തെ 140 മണ്ഡലങ്ങളില്‍ വിവിധ മുന്നണികളുടെ പ്രവർത്തകരില്‍ ആവേശം നിറച്ച് കൊട്ടിക്കലാശം. പാർട്ടി പതാകകളുമായി എല്‍ഡിഎഫ്, യുഡിഎഫ്, എൻഡിഎ പ്രവർത്തകർ നഗരവീഥികളിലേക്ക് ഒത്തുകൂടിയതോടെ കൊട്ടിക്കലാശം കളർഫുള്‍.
ക്രെയിനില്‍ കയറി സ്ഥാനാർഥികള്‍ വാനിലേക്ക് ഉയർന്നപ്പോള്‍ പ്രവർത്തകരില്‍ ആവേശം അണപൊട്ടി. ടിപ്പറിലും ലോറികളിലുമായി പ്രവർത്തകരും നിറഞ്ഞു. കൊട്ടിക്കലാശത്തിന് മാറ്റുകൂട്ടാൻ തൃശൂരില്‍ പുലികളും റോബോട്ടിക് ആനയും ഇറങ്ങി. അതിനിടെ, ആവേശം അതിരുവിട്ടപ്പോള്‍ ചിലയിടത്ത് പാർട്ടികളുടെ പ്രവർത്തകർ തമ്മില്‍ ഏറ്റുമുട്ടി.
നാളെ നിശബ്ദപ്രചാരണം
ഒരുമാസത്തില്‍ താഴെ മാത്രം നീണ്ടുനിന്ന പരസ്യപ്രചാരണം അവസാനിച്ചതോടെ സ്ഥാനാർഥികള്‍ നാളെ നിശബ്ദമായി വോട്ട് തേടും. ഓരോ വോട്ടും പെട്ടിയിലാക്കുക എന്ന ലക്ഷ്യത്തോടെ ആയിരിക്കും സ്ഥാനാർഥികളുടെ നിശബ്ദപ്രചാരണം. 1951ലെ ജനപ്രാതിനിധ്യ നിയമം സെക്ഷൻ 126 (1) പ്രകാരം വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുൻപ് പരസ്യ പ്രചാരണം അവസാനിപ്പിക്കണമെന്ന വ്യവസ്ഥ നിയമസഭാ പൊതുതെരഞ്ഞെടുപ്പിനും ബാധകമാണ്.
പ്രചാരണ കാലയളവ് അവസാനിക്കുന്നതോടെ നിയമവിരുദ്ധമായ സംഘം ചേരല്‍, പൊതുയോഗങ്ങള്‍ സംഘടിപ്പിക്കല്‍, മൈക്ക് അനൗണ്‍സ്‌മെന്റ്, ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പ് സംബന്ധിയായ കാര്യങ്ങളുടെ പ്രദർശനം, സംഗീത പരിപാടികളോ മറ്റു വിനോദ പരിപാടികളോ സംഘടിപ്പിച്ച് പ്രചാരണം നടത്തല്‍ എന്നിവക്ക് വിലക്കുണ്ട്. ഏപ്രില്‍ ഒൻപത് വ്യാഴാഴ്ച രാവിലെ ഏഴുമുതല്‍ മുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ് നടക്കുന്നത്.
എല്‍ഡിഎഫ്, യുഡിഎഫ്, എൻഡിഎ; പ്രതീക്ഷകള്‍
ഹാട്രിക് വിജയം ലക്ഷ്യമിട്ടാണ് പിണറായി വിജയൻ നേതൃത്വം നല്‍കുന്ന എല്‍ഡിഎഫിൻ്റെ പരസ്യപ്രചാരണം അവസാനിച്ചത്. പിണറായി വിജയൻ സർക്കാരുകളുടെ വികസനനേട്ടങ്ങള്‍ ഉയർത്തിയാണ് എല്‍ഡിഎഫ് പ്രചാരണം നയിച്ചത്. ‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’ എന്ന ടാഗ് ലൈനോടെ ആണ് എല്‍ഡിഎഫ് ഇത്തവണ വമ്പൻ പരസ്യങ്ങളുമായി പ്രചാരണത്തിനിറങ്ങിയത്. 2021ല്‍ 140ല്‍ 99 സീറ്റുകള്‍ പിടിച്ചാണ് ഭരണം നിലനിർത്തിയിരുന്നതെങ്കില്‍ ഇത്തവണ സീറ്റുകളുടെ എണ്ണം നൂറ് കടക്കുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ.
10 വർഷം ഭരണത്തിന് പുറത്തിരുന്ന യുഡിഎഫിന് ഇത്തവണത്ത തെരഞ്ഞെടുപ്പ് അഗ്നിപരീക്ഷ ആണ്. 2021ല്‍ 41 സീറ്റില്‍ ഒതുങ്ങിയ യുഡിഎഫ് ഇക്കുറി ലക്ഷ്യമിടുന്നത് 100ലധികം സീറ്റുകള്‍. ‘കേരളം ജയിക്കും, യുഡിഎഫ് നയിക്കും’ എന്ന ടാഗ് ലൈനുമായി പ്രചാരണത്തിനിറങ്ങിയ യുഡിഎഫ്, അഞ്ച് ഗ്യാരണ്ടികള്‍ പ്രഖ്യാപിച്ചത് പ്രവർത്തകരിലും ആവേശം നിറച്ചു. ലോക്സഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളുടെ മുന്നേറ്റം യുഡിഎഫ് ക്യാമ്പിന് പ്രതീക്ഷ പകരുന്നുണ്ട്. അതേസമയം പ്രതിപക്ഷ നേതാവ് വിഡി സതീശന് തെരഞ്ഞെടുപ്പ് ഫലം നിർണായകമാണ്. യുഡിഎഫിന് ഭരണം ലഭിച്ചില്ലെങ്കില്‍ താൻ വനവാസത്തിന് പോകുമെന്ന് സതീശൻ പ്രസ്താവിച്ചിരുന്നു.
സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് രാജീവ് ചന്ദ്രശേഖർ എത്തിയ ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണ് ബിജെപി നേരിടുന്നത്. ‘മാറാത്തത് മാറും, ഇനി കേരളം വളരും’ എന്ന ടാഗ് ലൈനിലാണ് ബിജെപി പ്രചാരണം തുടങ്ങിയത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റം നടത്താനായത് ബിജെപി നേതാക്കള്‍ക്ക് പ്രതീക്ഷ പകരുന്നുണ്ട്. ഭരണം ലഭിക്കില്ലെങ്കിലും നിയമസഭയില്‍ ശക്തമായ സാന്നിധ്യമറിയിക്കുമെന്ന ആത്മവിശ്വാസമാണ് നേതാക്കള്‍ക്കുള്ളത്. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും അടക്കം ദേശീയ നേതാക്കള്‍ പ്രചാരണ പരിപാടികളില്‍ സജീവമായിരുന്നു.



