ആളൂരിൽ തൃശ്ശൂർ റൂറൽ പോലീസിന്റെ സമയോചിത ഇടപെടൽ മൂലം വലിയൊരു ദുരന്തം ഒഴിവായി. റെയിൽവേ ട്രാക്കിൽ അപകടാവസ്ഥയിൽ കണ്ടെത്തിയ 58-കാരനെ പോലീസ് അതിവേഗം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു.
ഇരിങ്ങാലക്കുട സ്റ്റേഷൻ മാസ്റ്ററുടെ വിവരമറിയിപ്പിനെ തുടർന്ന് ആളൂർ പോലീസ് സംഘം നിമിഷങ്ങൾക്കുള്ളിൽ സ്ഥലത്തെത്തി ഇടപെട്ടതോടെയാണ് സംഭവം സുരക്ഷിതമായി അവസാനിച്ചത്. പിന്നീട് ബന്ധുക്കളെ വിവരമറിയിക്കുകയും ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിക്കുകയും ചെയ്തു.
ഇന്ന് (23.01.2026) പുലർച്ചെയായിരുന്നു നാടകീയ സംഭവങ്ങൾ. എറണാകുളത്തേക്ക് പോകുന്ന ട്രാക്കിൽ ആളൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കാൽവരിക്കുന്ന് പള്ളിക്ക് സമീപം ഒരാൾ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഇരിങ്ങാലക്കുട സ്റ്റേഷൻ മാസ്റ്റർ ആളൂർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സന്ദേശം ലഭിച്ച ഉടൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ആളൂർ പോലീസ് സ്റ്റേഷൻ ജി .എസ്.ഐ ജെയ്‌സൺ, സി.പി.ഒ ഹരികൃഷ്ണൻ, ഹോം ഗാർഡ് ജോയ് എന്നിവർ നിമിഷങ്ങൾക്കുള്ളിൽ സ്ഥലത്തെത്തി.
പോലീസ് എത്തുമ്പോൾ മധ്യവയസ്കൻ ട്രാക്കിൽ തലവെച്ച് കിടക്കുകയായിരുന്നു. ട്രെയിൻ വരാൻ സാധ്യതയുള്ളതിനാൽ ഒട്ടും സമയം കളയാതെ ഉദ്യോഗസ്ഥർ ട്രാക്കിലേക്ക് ഓടിക്കയറി ഇദ്ദേഹത്തെ ബലമായി പിടിച്ചുമാറ്റുകയായിരുന്നു. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് വലിയൊരു ദുരന്തം ഒഴിവായത്. പോലീസിന്റെ കൃത്യസമയത്തുള്ള ഇടപെടലിനെ നാട്ടുകാർ അഭിനന്ദിച്ചു.


