ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്‌ച നടന്നത് 269 വിവാഹം. ആയിരങ്ങളെത്തിയിട്ടും തിരക്ക് ബാധിക്കാതെ ഗുരുവായൂരിനെ നിയന്ത്രിച്ച് ഗുരുവായൂർ ദേവസ്വവും പൊലീസും. പുലർച്ചെ നാല് മുതൽ വിവാഹ ചടങ്ങുകൾ നടത്താൻ സജ്ജീകരണങ്ങൾ ദേവസ്വം ഒരുക്കിയിരുന്നു. താലികെട്ടിനായി അഞ്ച് മണ്ഡപങ്ങൾ സജ്ജമാക്കുകയും കൂടുതൽ ക്ഷേത്രം കോയമാരെയും വിവാഹങ്ങൾ നടത്തുന്നതിനായി നിയോഗിക്കുകയും ചെയ്‌തു. വിവാഹ മണ്ഡപത്തിന് സമീപം ദേവസ്വം തന്നെ മംഗളവാദ്യസംഘത്തെ നിയോഗിച്ചു. ക്ഷേത്രം കിഴക്കേനട പൂർണമായും വൺവേ ആക്കി. വധുവരൻമാർക്കൊപ്പം ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ 24 പേർക്കാണ് മണ്ഡപത്തിന് സമീപത്തേക്ക് പ്രവേശിപ്പിച്ചത്. ക്ഷേത്രത്തിൽ പ്രദക്ഷിണം, അടി പ്രദക്ഷിണം, ശയനപ്രദക്ഷിണം എന്നിവ അനുവദിച്ചില്ല. ദേവസ്വം ഭരണസമിതിയംഗം സി മനോജ്, അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിൽ ദേവസ്വം ക്രമികരണങ്ങളൻ നിയന്ത്രിച്ചു. ക്ഷേത്രത്തിൽ വിഐപി, പ്രത്യേക ദർശനങ്ങൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഗുരുവായൂർ എസിപി സി പ്രമേനന്ദകൃഷ്‌ണൻ, എസ്എച്ച്ഒ ജി അജയ്‌കുമാർ എന്നിവരുടെ നേതൃത്വത്തിൽ 50 പൊലീസുകാരെ പ്രത്യേകം നഗരത്തിൽ അധിക ചുമതല നൽകിയിരുന്നു.


