വാടാനപ്പള്ളി : പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പ്രണയം നടിച്ച് വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ച യുവാവിന് 47 വർഷം കഠിനതടവും 1,40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വാടാനപ്പള്ളി നടുവിൽക്കര സ്വദേശി പണിക്കശ്ശേരി വീട്ടിൽ അമർ തേജസിനെയാണ് ചാവക്കാട് അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്.
പിഴസംഖ്യ അതിജീവിതയ്ക്ക് നല്‍കാനും കോടതി ഉത്തരവായി. പിഴ അടക്കാത്ത പക്ഷം 14 മാസം കൂടി അധികതടവ് അനുഭവിക്കണം. 2021 ഓഗസ്റ്റ് മാസം മുതല്‍ 2023 സെപ്റ്റംബര്‍ മാസം വരെയാണ് കേസിനാസ്പദമായ സംഭവം.ഫോണിലൂടെ മെസ്സേജുകള്‍ അയച്ചും പിന്തുടര്‍ന്നും കുട്ടിയെ പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞസ്ഥലത്തും വീട്ടില്‍ അതിക്രമിച്ചു കയറിയും ലൈംഗിക പീഡനത്തിനിരയാക്കി എന്നതാണ് പ്രോസിക്യൂഷന്‍ കേസ്.
വാടാനപ്പള്ളി പോലീസ് സ്റ്റേഷനിലെ എസ് സി പി ഒ ഷനിത ചന്ദ്രന്‍, കുട്ടിയുടെ മൊഴി രേഖപ്പെടുത്തി ഹാജരാക്കിയതിന്റെ അടിസ്ഥാനത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ അജിത്ത് കെ, എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇന്‍സ്‌പെക്ടര്‍മാരായ എം എ സാബുജി, എസ് ബിനു എന്നിവര്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു.
എ എസ്ഐ സുജിത്ത് കുമാര്‍ പി എസ് കേസന്വേഷണത്തില്‍ സഹായിച്ചു. പ്രോസിക്യൂഷന്‍ 20 സാക്ഷികളെ വിസ്തരിക്കുകയും 30 ഓളം രേഖകളും മുതലുകളും ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ സിജു മുട്ടത്ത്, അഡ്വ നിഷ സി എന്നിവര്‍ ഹാജരായി. ലെയ്‌സന്‍ ഓഫീസറും സീനിയര്‍ സിപിഓയുമായ സിന്ധു എം ആര്‍ കോടതിയില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു.


