തൃശ്ശൂർ: ജില്ലാ കളക്ടറായി ശിഖ സുരേന്ദ്രൻ ചുമതലയേറ്റു. കളക്ടറേറ്റിൽ എത്തിയ പുതിയ ജില്ലാ കളക്ടറെ ചേംബറിൽ സ്ഥാനമൊഴിയുന്ന കളക്ടർ അർജുൻ പാണ്ഡ്യനും കളക്ട്രേറ്റിൽ എ.ഡി.എം എ. മനോജും സ്വീകരിച്ചു. സബ് കളക്ടർ അഖിൽ വി. മേനോൻ, അസി. കളക്ടർ സ്വാതി മോഹൻ റാത്തോഡ് എന്നിവർ സന്നിഹിതരായിരുന്നു.
തൃശ്ശൂർ കളക്ടറായിരുന്ന അർജുൻ പാണ്ഡ്യൻ കാസർഗോഡ് ജില്ലാ കളക്ടറായി സ്ഥലംമാറിപ്പോകുന്ന ഒഴിവിലാണ് ശിഖ സുരേന്ദ്രന്റെ
നിയമനം. ടൂറിസം വകുപ്പ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ശിഖ സുരേന്ദ്രന് തൃശ്ശൂർ ജില്ലാ കളക്ടറായി നിയമനം ലഭിക്കുന്നത്.
2018 ബാച്ച് കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥയായ ശിഖ സുരേന്ദ്രൻ 2022 ൽ തൃശ്ശൂർ ജില്ലാ ഡെവലപ്മെന്റ് കമ്മിഷണറായി ചുമതല വഹിച്ചിട്ടുണ്ട്. കോട്ടയം അസിസ്റ്റന്റ് കളക്ടർ, കൊല്ലത്തും ഒറ്റപ്പാലത്തും സബ് കളക്ടർ, ആരോഗ്യ കുടുംബക്ഷേമ വകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറി, ലൈഫ് സി.ഇ.ഒ, കേരള ടൂറിസം വികസന കോർപ്പറേഷന്റെ (കെടിഡിസി) മാനേജിംഗ് ഡയറക്ടർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.
കോതമംഗലം എം.എ എഞ്ചിനീയറിംഗ് കോളേജിൽ നിന്നും സിവിൽ എഞ്ചിനീയറിങിൽ ബി.ടെക് ബിരുദം കരസ്ഥമാക്കിയ ശിഖ സുരേന്ദ്രൻ എറണാകുളം വടയമ്പാടി സ്വദേശിനിയാണ്. പരേതനായ സുരേന്ദ്രന്റെയും സിലോയുടെയും മകളാണ്. അനൂപ് അച്ചുതനാണ് ഭർത്താവ്. നാലുവയസ്സുകാരി സാൻവി ശങ്കരി മകളാണ്.


