ചേർപ്പ് പാറക്കോവിൽ അതിഥി തൊഴിലാളിയെ കൊന്നു കുഴിച്ചുമൂടിയ കേസിൽ പ്രതികളായ ഭാര്യയും കാമുകനും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി; ശിക്ഷാവിധി മാർച്ച് 13-ന്.

ചേർപ്പ്: പാറക്കോവിലിൽ വാടകയ്ക്ക് താമസിച്ചിരുന്ന പശ്ചിമ ബംഗാൾ സ്വദേശി മൻസൂർ മാലിക്കിനെ (40) കൊലപ്പെടുത്തി വീട്ടുപറമ്പിൽ കുഴിച്ചുമൂടിയ കേസിൽ ഭാര്യയും കാമുകനും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഒന്നാം പ്രതി പശ്ചിമ ബംഗാൾ ഹൂഗ്ലി സ്വദേശി ബീരു (33), രണ്ടാം പ്രതിയും മൻസൂർ മാലിക്കിന്റെ ഭാര്യയുമായ രേഷ്മ ബീവി എന്നിവരെയാണ് തൃശ്ശൂർ ഒന്നാം അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് കോടതി ജഡ്ജി കമനീസ് കെ. കുറ്റക്കാരെന്ന് കണ്ടെത്തിയത്.
ശിക്ഷാവിധി മാർച്ച് 13-ന് പ്രസ്താവിക്കും. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ കൊലപാതകം (302), കുറ്റകരമായ ഗൂഢാലോചന (120-B), തെളിവ് നശിപ്പിക്കൽ (201) എന്നീ വകുപ്പുകൾ പ്രകാരം പ്രതികൾ കുറ്റക്കാരായി കണ്ടെത്തിയത്. 2021 ഡിസംബർ 13-ന് പുലർച്ചെ ഒരു മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഒരുമിച്ച് ജീവിക്കുന്നതിനായി പ്രതികൾ മൻസൂർ മാലിക്കിനെ കമ്പിവടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയും മൃതദേഹം വീട്ടുപറമ്പിൽ കുഴിച്ചുമൂടുകയുമായിരുന്നു. തുടർന്ന് ഭർത്താവിനെ കാണാനില്ലെന്ന് കാട്ടി രേഷ്മ ബീവി ചേർപ്പ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്.
കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ ഒന്നാം പ്രതി ബീരുവിനെതിരെ കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് തൃശ്ശൂർ റൂറൽ പോലീസ് വെസ്റ്റ് ബംഗാളിൽ നിന്ന് ഇയാളെ പിടികൂടി. പിന്നീട് ജാമ്യം നൽകാതെ ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിച്ചാണ് വിചാരണ പൂർത്തിയാക്കിയത്. അന്നത്തെ ചേർപ്പ് എസ്.എച്ച്.ഒ ഷിബു ടി.വി ആണ് അന്വേഷണം പൂർത്തികരിച്ച് കുറ്റപത്രം സമർപ്പിച്ചത്. എസ്.ഐ ദിലീപ്, ജി.എ.എസ്.ഐ സരസപ്പൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 27 സാക്ഷികളെ വിസ്തരിക്കുകയും 64 രേഖകളും 35 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു. പ്രതികൾക്ക് മൻസൂറിനോടുള്ള വൈരാഗ്യമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ വിജയിച്ചു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.ബി സുനിൽകുമാർ, അഡ്വ. ലിജി മധു എന്നിവർ ഹാജരായി. ലെയ്‌സൺ ഓഫീസർ അജീഷ് നടപടികൾ ഏകോപിപ്പിച്ചു

Spread the love
See also  പ്ലസ്ടു വിദ്യാർത്ഥിനി റോഡിൽ കുഴഞ്ഞ് വീണ് മരിച്ചു

Leave a Comment

Your email address will not be published. Required fields are marked *

New Report

Close