ശക്തമായ ഇടിമിന്നലില്‍ ശ്രീനാരായണപുരം താണിയൻ ബസാറിലെ വീട്ടില്‍ വ്യാപക നാശനഷ്ടം. വീടിനകത്തെ ടൈലുകള്‍ പൊട്ടിത്തെറിക്കുകയും വൈദ്യുത ഉപകരണങ്ങള്‍ കത്തിനശിക്കുകയും ചെയ്ത സംഭവത്തില്‍ വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു.ചെവിവേദന ഉള്‍പ്പെടെയുള്ള അസ്വസ്ഥതകള്‍ അനുഭവപ്പെട്ടെങ്കിലും ആർക്കും ഗുരുതര പരിക്കുകളില്ല.
തിങ്കളാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. മുണ്ടഞ്ചേരി വിജയലക്ഷ്മി വേണുഗോപാലിന്റെ വീടിനാണ് ഇടിമിന്നലേറ്റത്. ഇടിമിന്നലിന്റെ ആഘാതത്തില്‍ ഹാളില്‍ നിന്ന് മുറിയിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ ടൈലുകള്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ടൈലുകളുടെ അവശിഷ്ടങ്ങള്‍ വീടിന്റെ വിവിധ ഭാഗങ്ങളിലേക്ക് തെറിച്ചുവീണതോടെ വീട്ടുകാർ ഭീതിയിലായി.
ഇടിമിന്നലിന്റെ ആഘാതത്തില്‍ വീടിനുള്ളിലെ 11ഓളം ലൈറ്റുകള്‍ പൂർണമായും കത്തിനശിച്ചു. രണ്ട് ഫാനുകള്‍, പ്ലഗ് പോയിന്റുകള്‍, ഡി.ബി. ബോക്സ് എന്നിവയ്ക്കും കേടുപാടുകള്‍ സംഭവിച്ചു. വൈദ്യുത സംവിധാനത്തിന്റെ വിവിധ ഭാഗങ്ങള്‍ തകരാറിലായതോടെ വീടിന് കാര്യമായ സാമ്പത്തിക നഷ്ടവും ഉണ്ടായിട്ടുണ്ട്.
സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന കുടുംബാംഗങ്ങള്‍ വലിയ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അപ്രതീക്ഷിതമായി ഉണ്ടായ ശക്തമായ ശബ്ദവും ടൈലുകള്‍ പൊട്ടിത്തെറിച്ചതും വീട്ടുകാരെ പരിഭ്രാന്തരാക്കി. ജീവിതത്തില്‍ മറക്കാനാവാത്ത ഭയാനക അനുഭവമാണ് ഉണ്ടായതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.
മൂന്ന് വർഷം മുമ്പാണ് കുടുംബം പുതിയ വീട് നിർമിച്ചത്. സംഭവത്തെ തുടർന്ന് ബന്ധപ്പെട്ട അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. സമീപ ദിവസങ്ങളിലായി തീരദേശ മേഖലകളില്‍ ഇടിമിന്നലിനെ തുടർന്നുള്ള നാശനഷ്ടങ്ങള്‍ വർധിച്ചുവരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.




