കൊടുങ്ങല്ലൂർ കോതപറമ്പിൽ സ്കൂളിലെ പാചകപ്പുരയും സ്റ്റോർ മുറിയും കുത്തിത്തുറന്ന് കറിക്കത്തി മുതൽ അരിച്ചാക്ക് വരെ കവർന്ന കേസിൽ നഷ്ടപ്പെട്ട പാത്രങ്ങൾ വീണ്ടെടുത്ത് പോലീസ്. പ്രതി താമസിച്ചിരുന്ന വീടിൻ്റെ പിൻഭാഗത്ത് പഴയ സെപ്റ്റിക് ടാങ്കിൽ ഒളിപ്പിച്ച നിലയിലായിരുന്നു പാത്രങ്ങൾ.
രണ്ട് വലിയ വട്ടചെമ്പ്, വട്ടകകൾ, ഉരുളി, കുക്കറുകൾ, പ്ലെയിറ്റുകൾ, അലുമിനിയം ബക്കറ്റുകൾ, രണ്ട് ചാക്ക് അരി മറ്റ് പാത്രങ്ങൾ എല്ലാം പോലീസ് കണ്ടെത്തിയിട്ടുണ്ട്. മോഷണക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശേഷം റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി അസം സ്വദേശി താജുദ്ദീനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് മോഷണമുതലുകൾ ഒളിപ്പിച്ച സ്ഥലത്തെക്കുറിച്ച് വിവരം ലഭിച്ചത്.
തുടർന്ന് മതിലകം സിഐ രജീഷിൻ്റെ നേതൃത്വത്തിൽ പോലീസ്, താജുദ്ദീൻ താമസിച്ചിരുന്ന പി വെമ്പല്ലൂർ ഭാഗത്തുള്ള വീട്ടിലെ സെപ്റ്റിക് ടാങ്കുകൾ തുറന്ന് മോഷണ വസ്തുക്കൾ വീണ്ടെടുത്തത്. പ്രതിയെയും മോഷണ വസ്തുക്കളും നാളെ വീണ്ടും കോടതിയിൽ ഹാജരാക്കും
മതിലകം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ രജീഷ്, എസ് ഐ നസിയ എം ഷാഹിബ്, എസ് ഐ സജീവ്, എസ് ഐ രാജി, എ എസ് ഐ പ്രജീഷ്, എസ് സി പി ഒ സനീഷ്, സി പി ഒ മാരായ സബീഷ്, ബിനിൽ, മിഥുൻ, മുഹമ്മദ് സൻസിൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.



