മാള : കിടപ്പിലായ വയോധികയുടെ ദേഹത്ത് അണിഞ്ഞിരുന്ന ഏകദേശം 22 ഗ്രാം തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ഹോം നഴ്സിനെയും കൂട്ടാളിയെയും ഗോവയിൽ നിന്ന് മാള പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ജില്ല മരട് വില്ലേജ് നെട്ടൂർ സൗത്ത് സ്വദേശിനി അനുഷ (29), പത്തനംതിട്ട ജില്ല മലയാലപ്പുഴ വില്ലേജ് മൈലപ്പാറ സ്വദേശി എബ്നസർ വീട്ടിൽ പ്രിൻസ് (34) എന്നിവരാണ് അറസ്റ്റിലായത്.
മാള പൊയ്യ സ്വദേശി അമ്പൂക്കൻ വീട്ടിൽ എബ്രഹാം (80) എന്നയാളുടെ ഭാര്യ വീണ് പരിക്കേറ്റ് കിടപ്പിലായതിനെ തുടർന്ന് പരിചരണത്തിനായി ഹോം നഴ്സിനെ നിയമിച്ചിരുന്നു. 2026 ജൂലൈ 23-ന് ഉച്ചയ്ക്ക് 2.30 മുതൽ 3.30 വരെയുള്ള സമയത്തിനിടെ പരാതിക്കാരൻ ഉറങ്ങിക്കിടക്കുമ്പോൾ, ഭാര്യയുടെ ദേഹത്ത് അണിഞ്ഞിരുന്ന ഏകദേശം 22 ഗ്രാം തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങൾ ഹോം നഴ്സായ അനുഷ മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
പരാതി ലഭിച്ചതിനെ തുടർന്ന് മാള പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ ഗോവയിൽ ഒളിവിൽ കഴിയുന്നതായി കണ്ടെത്തി അറസ്റ്റ് ചെയ്തത്. ഇരുവരും മുൻകൂട്ടി ഗൂഢാലോചന നടത്തിയ ശേഷമാണ് മോഷണം നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. മോഷണത്തിന് ശേഷം അനുഷ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ഉപയോഗിച്ച ടാക്സി പ്രിൻസാണ് ഏർപ്പാടാക്കിയിരുന്നത്. രക്ഷപ്പെടുന്നതിനിടെ അങ്കമാലിയിലെ ഒരു ജ്വല്ലറിയിൽ വിറ്റ മോഷണമുതലായ സ്വർണ്ണാഭരണങ്ങൾ മാള പോലീസ് വീണ്ടെടുത്തിട്ടുണ്ട്.
പ്രിൻസ് ആലപ്പുഴ, ഇടുക്കി ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിലായി രജിസ്റ്റർ ചെയ്ത രണ്ട് ലൈംഗികാതിക്രമ കേസുകൾ, മൂന്ന് തട്ടിപ്പ് കേസുകൾ, സ്ത്രീയെ പിന്തുടർന്ന് ശല്യം ചെയ്ത ഒരു കേസ് എന്നിവ ഉൾപ്പെടെ ആറ് ക്രിമിനൽ കേസുകളിൽ പ്രതിയാണെ്.
മാള പോലീസ് സ്റ്റേഷനിലെ എസ്.ഐമാരായ വിശാഖ് കെ. വിശ്വൻ, ഫൈസൽ കോറോത്ത്, അനിൽകുമാർ ഒ.പി., സിനി ടി.എസ്., എ.എസ്.ഐ ഷാലി, സി.പി.ഒമാരായ സിജോയ്, ഹരികൃഷ്ണ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


