വിദ്യാർഥികളുടെ ജീവനെടുത്ത ദുരന്തത്തിന് പിന്നിൽ ഞെട്ടിക്കുന്ന കാരണങ്ങൾ.

തൃശൂർ കയ്‌പമംഗലത്ത് എട്ട് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ നിർണായക വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അപകടത്തിൽപ്പെട്ട വാഹനത്തിലുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികളായ എട്ടുപേരും മദ്യലഹരി യിലായിരുന്നെന്ന് ഫോറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചു.
കൂടുതൽ വിശദ പരിശോധനയ്ക്കായി സാമ്പിളുകൾ കാക്കനാട് കെമിക്കൽ എക്സാമിനേഷൻ സെൻ്ററിലേക്ക് അയച്ചിട്ടുണ്ട്. അപകടത്തിന് തൊട്ടുമുമ്പ് മദ്യലഹരിയിലായിരുന്ന സംഘം തളിക്കുളം പത്താംകല്ലിൽ വെച്ച് നാട്ടുകാരുമായി സംഘർഷമുണ്ടാക്കിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വഴിയിൽ മുറിയെടുക്കാനായി വാഹനം നിർത്തിയപ്പോഴാണ് നാട്ടുകാരുമായി തർക്കമുണ്ടായത്. പിന്നീട് ഈ തർക്കം കൈയാങ്കളിയിലേക്ക് നീളുകയും, ഇതേ തുടർന്ന് നാട്ടുകാർ വാടാനപ്പള്ളി പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. എന്നാൽ പൊലീസ് സ്ഥലത്തെത്തുന്നതിന് മുമ്പ് തന്നെ സംഘം വാഹനത്തിൽ കയറി അവിടെനിന്നും രക്ഷപ്പെടുകയായിരുന്നു.
പൊലീസ് പിടികൂടുമെന്ന ഭീതിയിൽ അമിതവേഗത്തിൽ കൊച്ചി ഭാഗത്തേക്ക് പായുന്നതിനിടയിലാണ് വാഹനം കയ്പമംഗലത്ത് ദേശീയപാതയിൽ അനധികൃതമായി നിർത്തിയിട്ടിരുന്ന ചരക്കുലോറിയുടെ പിന്നിൽ ഇടിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.

