കുന്നംകുളം:ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാർ കത്തിനശിച്ചു. യാത്രികരായ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. കുന്നംകുളം – -പട്ടാമ്പി റോഡിൽ പാറയിൽ സെന്റ് ജോർജ് പള്ളിക്ക് മുന്നിലാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന പെരുമ്പിലാവ് സ്വദേശി മണികണ്ഠനും കുടുംബവും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. പുറകെ വന്ന വാഹനത്തിലെ യാത്രക്കാരുടെ സമയോചിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്. വെള്ളി വൈകിട്ട് ആറോടെയാണ് സംഭവം. മണികണ്ഠനും ഭാര്യയും കുട്ടിയുമാണ് കാറിലുണ്ടായിരുന്നത്. ഓടിക്കൊണ്ടിരുന്ന കാറിൻ്റെ പിൻഭാഗത്തെ ഡോറിന് അടിയിൽനിന്നും പുക ഉയരുന്നത് തൊട്ടുപിന്നാലെ വന്ന വാഹനത്തിലെ യാത്രക്കാരാണ് ആദ്യം കണ്ടത്. ഇവർ തുടർച്ചയായി ഹോൺ മുഴക്കി മുന്നറിയിപ്പ് നൽകിയതോടെ മണികണ്‌ഠൻ വാഹനം റോഡരികിലേക്ക് ഒതുക്കി നിർത്തി. കാറിൽനിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ മണികണ്ഠനും കുടുംബവും പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. നിമിഷങ്ങൾക്കകം കാറിൽ തീ പടരുകയായിരുന്നു. തുടർന്ന് കുന്നംകുളം അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തീ ആളിപ്പടർന്ന സാഹചര്യത്തിൽ ഗുരുവായൂർ അഗ്നിരക്ഷാ നിലയത്തിൽനിന്നും മൂന്ന് യൂണിറ്റ് ഫയർ എൻജിനുകൾ കൂടി എത്തിയാണ് തീയണച്ചത്. അപകടത്തെത്തുടർന്ന് കുന്നംകുളം –പട്ടാമ്പി പാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.


