ആളൂർ : തൃശ്ശൂർ റൂറൽ പോലീസിന്റെ സമയോചിത ഇടപെടൽ മൂലം ആത്മഹത്യയുടെ മുനമ്പിൽ നിന്ന യുവാവിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു. 12.01.2026-ന് പുലർച്ചെ 02.00 മണിയോടെയാണ് മുരിയാട് സ്വദേശിനിയായ യുവതി ആളൂർ പോലീസ് സ്റ്റേഷനിലെ ലാൻഡ് ഫോണിൽ വിളിച്ച് ഭർത്താവിനെ കാണാതായതായും അദ്ദേഹം ജീവനൊടുക്കാൻ ശ്രമിക്കുമോ എന്ന ആശങ്കയുണ്ടെന്നും അറിയിച്ചത്.
വിവരം ലഭിച്ച ഉടൻ തന്നെ സ്റ്റേഷൻ ജി.ഡി ചാർജ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജി.എസ്.സി.പി.ഒ സുനന്ദും, പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന സി.പി.ഒമാരായ ആഷിക്, അനൂപ് എന്നിവർ യുവതിയെ സമാധാനിപ്പിച്ച് വിശദമായി വിവരങ്ങൾ ശേഖരിക്കുകയും കാണാതായ യുവാവിന്റെ ഫോൺ നമ്പർ കൈപ്പറ്റുകയും ചെയ്തു. തുടർന്ന് തൃശ്ശൂർ റൂറൽ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ യുവാവ് മുരിയാട് ഗേറ്റിനടുത്തുള്ള റെയിൽവേ ട്രാക്കിന് നടുവിലാണ് നിൽക്കുന്നതെന്ന് കണ്ടെത്തുകയായിരുന്നു.
ഉടൻ തന്നെ ഈ വിവരം ആളൂർ പോലീസ് സ്റ്റേഷൻ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജി.എ.എസ്.ഐ മിനിമോൾ, ജി.എസ്.സി.പി.ഒ ജിബിൻ എന്നിവരെ അറിയിക്കുകയും ഇവർ മുരിയാട് ഗേറ്റിനടുത്തുള്ള റെയിൽവേ ട്രാക്കിന് സമീപതെത്തി പരിസരവാസികളായ മുരിയാട് കുന്നത്തറ സ്വദേശികളായ കണ്ണോളി വീട്ടിൽ വൈശാഖ്, രാഖിൽ എന്നിവരുടെ സഹായത്തോടെ പരിശോധന നടത്തിയതിൽ റെയിൽവേ ട്രാക്കിന് നടുവിൽ ആത്മഹത്യ ചെയ്യുന്നതിനായി ട്രെയിൻ വരുന്നതും കാത്തു നിൽക്കുകയായിരുന്ന യുവാവിനെ കണ്ടെത്തുകയും ചെയ്തു. പോലീസ് ഉദ്യോഗസ്ഥർ അനുനയപരമായ ഇടപെടലിലൂടെ യുവാവിനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി സാന്ത്വനിപ്പിച്ച് സുരക്ഷിതമായി ആളൂർ പോലീസ് സ്റ്റേഷനിലെത്തിച്ചു.
തുടർന്ന് ബന്ധുക്കളെ വിവരം അറിയിച്ച് വിളിച്ചു വരുത്തി, യുവാവിന് ആവശ്യമായ മാനസിക പിന്തുണ ഉറപ്പാക്കുന്നതിനായി ഇരിഞ്ഞാലക്കുട വനിതാ പോലീസ് സ്റ്റേഷനിലെ സൗജന്യ കൗൺസിലിംഗ് സെന്ററിലേക്ക് എത്തിച്ച് കൗൺസിലിംഗ് നൽകാൻ നിർദ്ദേശിച്ച് ബന്ധുക്കളോടൊപ്പം വിട്ടയക്കുകയുമായിരുന്നു. പോലീസിന്റെ സമയോചിതമായ ഇടപെടലും മനുഷ്യസ്നേഹപരമായ സമീപനവും മൂലം ഒരു വിലപ്പെട്ട ജീവൻ രക്ഷിക്കാനായി.


