
ടി20 ലോകകപ്പിലെ ഏറ്റവും ആവേശകരമായ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തെച്ചൊല്ലിയുള്ള അനിശ്ചിതത്വം നീക്കാൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ഇന്ന് അടിയന്തര യോഗം ചേരുന്നു. മത്സരവുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡുമായി (പിസിബി) നേരിട്ട് ചർച്ച നടത്താനാണ് ഐസിസിയുടെ തീരുമാനം. ഈ മാസം 15-നാണ് ലോകകപ്പിലെ ക്ലാസിക് പോരാട്ടം നിശ്ചയിച്ചിരിക്കുന്നത്.
ചർച്ചകൾക്കായി ഐസിസി പ്രതിനിധികളായ ഇമ്രാൻ ഖവാജ, മുബഷിർ ഉസ്മാനി എന്നിവർ ലാഹോറിൽ എത്തിയിട്ടുണ്ട്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് അമീനുൾ ഇസ്‌ലാം ബുൾബുളും ചർച്ചകളിൽ പങ്കെടുക്കുന്നുണ്ട്. ലോകകപ്പിൽ ഇന്ത്യക്കെതിരെ തങ്ങളുടെ ടീം കളിക്കില്ലെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ കടുത്ത നിലപാടിൽ നിന്ന് പിസിബിയെ പിന്തിരിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ഐസിസി.
ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിനെ ടൂർണമെന്റിൽ നിന്ന് പുറത്താക്കിയതാണ് പാകിസ്ഥാനെ ചൊടിപ്പിച്ചത്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയിൽ കളിക്കാൻ ബംഗ്ലാദേശ് വിസമ്മതിച്ചിരുന്നു. ഈ നിലപാടിൽ മാറ്റമില്ലാത്തതിനെ തുടർന്ന് ഐസിസി അവരെ പുറത്താക്കുകയും പകരം സ്കോട്ട്‌ലൻഡിന് അവസരം നൽകുകയും ചെയ്തു. ഐസിസിയുടെ ഈ നടപടിയിൽ പ്രതിഷേധിച്ച് ബംഗ്ലാദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ്, ടൂർണമെന്റിൽ തുടരുമെങ്കിലും ഇന്ത്യക്കെതിരെ കളിക്കില്ലെന്ന് പാകിസ്ഥാൻ സർക്കാർ നിലപാടെടുത്തത്. ലാഹോറിലെ ചർച്ചകൾ വരാനിരിക്കുന്ന ലോകകപ്പിന്റെ ഗതി നിർണ്ണയിക്കുന്നതിൽ നിർണ്ണായകമാകും.
The post ഇന്ത്യ-പാക് പോരാട്ടം അനിശ്ചിതത്വത്തിൽ; പാകിസ്ഥാനെ അനുനയിപ്പിക്കാൻ ഐസിസി പ്രതിനിധികൾ ലാഹോറിൽ appeared first on Express Kerala.




