
ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. ശ്രീകോവിലിന് മുന്നിലെ സ്വർണ്ണപ്പാളികൾ മാറ്റിയതുമായി ബന്ധപ്പെട്ട് വി.എസ്.എസ്.സിയിലെ വിദഗ്ധരെ ഉൾപ്പെടുത്തി തയ്യാറാക്കിയ പുതിയ റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം ഇന്ന് കോടതിയിൽ സമർപ്പിക്കും. ആദ്യ റിപ്പോർട്ടിലെ അവ്യക്തതകൾ മാറ്റാൻ ജസ്റ്റിസുമാരായ എ. രാജാ വിജയരാഘവൻ, കെ. വി. ജയകുമാർ എന്നിവർ നേരത്തെ നിർദ്ദേശിച്ചിരുന്നു. ഇതിനുപുറമെ, മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, അടൂർ പ്രകാശ് എന്നിവരെ ചോദ്യം ചെയ്തതുൾപ്പെടെയുള്ള അന്വേഷണ വിവരങ്ങളും അടച്ചിട്ട കോടതി മുറിയിൽ കൈമാറും.
അതേസമയം, കേസിൽ അറസ്റ്റിലായി 90 ദിവസം പിന്നിട്ട സാഹചര്യത്തിൽ മുൻ ദേവസ്വം കമ്മീഷണർ എൻ. വാസു ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ സ്വാഭാവിക ജാമ്യാപേക്ഷ നൽകും. കട്ടിളപ്പാളി കേസിലെ മൂന്നാം പ്രതിയായ ഇദ്ദേഹത്തിന് പുറമെ, ജയിലിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യഹർജിയിലും ഇന്ന് കോടതി വാദം കേൾക്കും. ആരോഗ്യപ്രശ്നങ്ങൾ കൂടി ചൂണ്ടിക്കാട്ടിയാണ് തന്ത്രി ജാമ്യത്തിനായി ശ്രമിക്കുന്നത്. ഗൂഢാലോചനയിൽ തന്ത്രിക്കും പങ്കുണ്ടെന്ന് അന്വേഷണ സംഘം ആവർത്തിക്കുമ്പോൾ, ആചാരപരമായ കാര്യങ്ങൾ മാത്രമാണ് താൻ ചെയ്തതെന്നാണ് തന്ത്രിയുടെ വാദം.
The post ശബരിമല സ്വർണ്ണക്കൊള്ള കേസ്! ഹൈക്കോടതിയിൽ ഇന്ന് നിർണ്ണായക ദിനം; എസ്.ഐ.ടി റിപ്പോർട്ട് സമർപ്പിക്കും appeared first on Express Kerala.




