
മുംബൈയിലെ മുളുണ്ട് റെയിൽവേ സ്റ്റേഷനിൽ 13 വയസ്സുകാരനായ മകന്റെ സാന്നിധ്യത്തിൽ ഭാര്യയെ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് പിടിയിൽ. ഉത്തർപ്രദേശ് സ്വദേശി പുഷ്പ ഗുപ്ത (36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഭർത്താവ് രാജ്കുമാർ ഗുപ്തയെ (42) ഗുജറാത്തിലെ സൂറത്തിൽ നിന്നാണ് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്.
മാർച്ച് 14-ന് രാവിലെ മുളുണ്ട് സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലായിരുന്നു സംഭവം. കുടുംബ വഴക്കിനെ തുടർന്ന് പ്രകോപിതനായ രാജ്കുമാർ, ലോക്കൽ ട്രെയിൻ പ്ലാറ്റ്‌ഫോമിലേക്ക് എത്തിയപ്പോൾ ഭാര്യയെ ട്രാക്കിലേക്ക് തള്ളിയിടുകയായിരുന്നു. ദമ്പതികൾക്കിടയിൽ നിരന്തരം തർക്കങ്ങൾ നിലനിന്നിരുന്നു. സംഭവ ദിവസം പുഷ്പ പോലീസിൽ പരാതി നൽകിയതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. പുഷ്പയെ നാട്ടിലേക്ക് കൊണ്ടുപോകാനായി എത്തിയ സൈനികനായ സഹോദരനെ പ്രതി വീട്ടിനുള്ളിൽ പൂട്ടിയിട്ട ശേഷമാണ് കൃത്യം നടത്തിയത്. റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ഗുജറാത്തിൽ നിന്ന് പിടികൂടിയത്.
The post മകന്റെ മുന്നിൽ വെച്ച് ഭാര്യയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്നു; ഭർത്താവ് പിടിയിൽ appeared first on Express Kerala.




