
പത്തനംതിട്ട: റാന്നിയിലെ യുഡിഎഫ് സ്ഥാനാർത്ഥി പഴകുളം മധുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ഗാനത്തെച്ചൊല്ലിയുള്ള വിവാദം രാഷ്ട്രീയ പോരിലേക്ക് നീങ്ങുന്നു. ശബരിമല അയ്യപ്പഭക്തിഗാനത്തിന്റെ പാരഡിയായ ‘പോറ്റിയേ കേറ്റിയേ’ എന്ന പാട്ട് ഉപയോഗിച്ചതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ച പരാതിയിൽ പ്രതികരണവുമായി പഴകുളം മധു തന്നെ നേരിട്ട് രംഗത്തെത്തി. താൻ ചട്ടലംഘനം നടത്തിയിട്ടില്ലെന്നും ഒരു മതവിഭാഗത്തിന്റെയും വികാരം വ്രണപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇനിയും പാട്ടുകൾ പാടുമെന്നും ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ശക്തമായി ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്നെ ലക്ഷ്യം വെച്ചുള്ള ഈ നീക്കത്തിന് പിന്നിൽ സി പി എമ്മും റാന്നിയിലെ ഇടത് സ്ഥാനാർത്ഥിയുമാണെന്ന് പഴകുളം മധു ആരോപിച്ചു. തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് തനിക്കെതിരെ പരാതി നൽകിയിരിക്കുന്നത്. ഇയാൾ മുൻപും സി പി എം നിർദ്ദേശപ്രകാരം തനിക്കെതിരെ കേസുകൾ നൽകിയിട്ടുണ്ടെന്നും പഴകുളം മധു ആരോപിച്ചു. ശബരിമല ഉൾപ്പെട്ട മണ്ഡലത്തിൽ ഇത്തരം പാട്ടുകൾ ഉപയോഗിച്ച് വോട്ട് തേടുന്നത് വിശ്വാസികളെ അവഹേളിക്കുന്നതാണെന്നാണ് പരാതിക്കാരുടെ പക്ഷം.
Also Read:യുഡിഎഫിന്റെ ഡീൽ ജനങ്ങൾക്കൊപ്പം! ബിജെപിയെ തടയാൻ കോൺഗ്രസ് സജ്ജം: ശശി തരൂർ
അതേസമയം, പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും പ്രസാദ് കുഴിക്കാല മാധ്യമങ്ങളോട് പറഞ്ഞു. ഭക്തിഗാനങ്ങളെ രാഷ്ട്രീയ ലാഭത്തിനായി പാരഡിയാക്കി മാറ്റുന്നത് അംഗീകരിക്കാനാവില്ലെന്നാണ് സംഘടനയുടെ നിലപാട്. എന്നാൽ, രാഷ്ട്രീയമായ എതിർപ്പുകൾ നേരിടാൻ ഇടതുപക്ഷം വർഗീയ കാർഡുകൾ ഇറക്കുകയാണെന്നാണ് യുഡിഎഫ് കേന്ദ്രങ്ങൾ ആരോപിക്കുന്നത്. പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ റാന്നിയിൽ ഈ പാട്ട് വിവാദം വോട്ടർമാർക്കിടയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.
The post പാട്ട് ഇനിയും പാടും, ശബരിമല സ്വർണ്ണക്കൊള്ള ഉന്നയിക്കും; പരാതിക്ക് പിന്നിൽ സിപിഎമ്മെന്ന് പഴകുളം മധു appeared first on Express Kerala.



