
ഇറാനെതിരായ സൈനിക നടപടികൾ അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഹോർമുസ് കടലിടുക്ക് ഭാഗികമായി അടഞ്ഞുകിടക്കുന്ന സാഹചര്യമാണെങ്കിൽ പോലും യുദ്ധം അവസാനിപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് ട്രംപ് നിർദ്ദേശം നൽകിയതായി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
കടലിടുക്ക് വീണ്ടും തുറക്കുക എന്ന സങ്കീർണ്ണമായ ദൗത്യം ഇപ്പോൾ ഏറ്റെടുത്താൽ യുദ്ധം നിശ്ചയിച്ച സമയപരിധിക്ക് അപ്പുറത്തേക്ക് നീളുമെന്ന് ട്രംപും ഉപദേശകരും വിലയിരുത്തുന്നു. അതിനാൽ, ഈ ദൗത്യം സഖ്യകക്ഷികളുടെ സഹായത്തോടെ പിന്നീട് പൂർത്തിയാക്കാമെന്നാണ് നിലവിലെ തീരുമാനം. ഇറാന്റെ നാവിക-മിസൈൽ ശേഷി തകർക്കുക, ശത്രുത അവസാനിപ്പിക്കുക, ഹോർമുസിലൂടെയുള്ള വ്യാപാരം പുനരാരംഭിക്കാൻ ഇറാനുമേൽ നയതന്ത്ര സമ്മർദ്ദം ചെലുത്തുക എന്നിവയാണ് അമേരിക്കയുടെ പ്രാഥമിക ലക്ഷ്യങ്ങൾ.
ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ട്രംപ് പലതവണ നിലപാടുകൾ മാറ്റിയിട്ടുണ്ട്. ചില ഘട്ടങ്ങളിൽ ഇത് യൂറോപ്യൻ രാജ്യങ്ങൾ പരിഹരിക്കേണ്ട പ്രശ്നമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, കടലിടുക്ക് തുറന്നുനൽകിയില്ലെങ്കിൽ ഇറാന്റെ ഊർജ്ജ പ്ലാന്റുകളും എണ്ണക്കിണറുകളും പൂർണ്ണമായി നശിപ്പിക്കുമെന്ന് തിങ്കളാഴ്ചയും ട്രംപ് മുന്നറിയിപ്പ് നൽകി. ഹോർമുസ് അടഞ്ഞുകിടക്കുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയെയും ഇന്ധനവിലയെയും ഇതിനകം തന്നെ സാരമായി ബാധിച്ചിട്ടുണ്ട്. സമാധാന ചർച്ചകളുടെ സാധ്യതകൾ നിലനിൽക്കുന്നുണ്ടെങ്കിലും ഇറാൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
The post ഇറാനെതിരായ സൈനിക നടപടി അവസാനിപ്പിക്കാൻ ട്രംപ്; ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വം തുടരുന്നു appeared first on Express Kerala.




