
എഫ്‌സിആർഎ (വിദേശ സംഭാവന നിയന്ത്രണ ചട്ടം) ഭേദഗതി ബില്ലിനെതിരെ ക്രൈസ്തവ സഭകൾ ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിൽ, കേന്ദ്ര ന്യൂനപക്ഷ ക്ഷേമകാര്യ മന്ത്രി കിരൺ റിജിജു ഇന്ന് കേരളത്തിലെത്തും. വൈകിട്ട് ഏഴ് മണിക്ക് തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും. ബില്ലുമായി ബന്ധപ്പെട്ട ആശങ്കകൾ കേന്ദ്രമന്ത്രിയെ നേരിട്ട് അറിയിക്കാൻ ഈ കൂടിക്കാഴ്ചയിൽ അവസരമുണ്ടാകും.
നാല് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, എഫ്‌സിആർഎ വിഷയത്തിലെ പ്രതിഷേധം രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ ഈ അടിയന്തര ഇടപെടൽ. ക്രൈസ്തവ പുരോഹിതർ ഉന്നയിക്കുന്ന ആശങ്കകൾ പരിഹരിച്ച ശേഷം മാത്രമേ ബിൽ പാസാക്കുകയുള്ളൂവെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. കെസിബിസി = ഉൾപ്പെടെയുള്ള സഭാനേതൃത്വങ്ങൾ ഭേദഗതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു.
അതേസമയം, ഇന്ന് ദുഃഖവെള്ളിയായതിനാൽ ക്രൈസ്തവ പുരോഹിതർ ഈ കൂടിക്കാഴ്ചയിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. സഭാനേതൃത്വത്തെ വിശ്വാസത്തിലെടുത്ത് പ്രതിഷേധം തണുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസർക്കാർ ഈ നീക്കം നടത്തുന്നത്.
The post എഫ്‌സിആർഎ പ്രതിഷേധം! സഭകളുടെ ആശങ്ക പരിഹരിക്കാൻ കേന്ദ്രമന്ത്രി കിരൺ റിജിജു ഇന്ന് കേരളത്തിൽ appeared first on Express Kerala.




