
ഇരിട്ടി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കൂട്ടുപുഴ ചെക്പോസ്റ്റിൽ നടത്തിയ വാഹനപരിശോധനയിൽ കാറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 96 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ കൊളച്ചേരി സ്വദേശികളായ നിസാർ (35), ഷമീം എന്ന ചാണ്ടി ഷമീം (45) എന്നിവരാണ് പിടിയിലായത്. ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ഇരിട്ടി പോലീസും സംയുക്തമായാണ് ഈ നടപടി സ്വീകരിച്ചത്. ഇരുവരും ജില്ലയ്ക്ക് അകത്തും പുറത്തുമായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞദിവസം രാവിലെ കൂട്ടുപുഴ ചെക്പോസ്റ്റിൽ പരിശോധന നടത്തുന്നതിനിടെ കർണാടക രജിസ്ട്രേഷനിലുള്ള വാഹനം പോലീസ് കൈകാണിച്ചിട്ടും നിർത്താതെ പോകുകയായിരുന്നു. തുടർന്ന് പോലീസ് വാഹനം പിന്തുടരുകയും, വള്ളിത്തോട് കുന്നോത്തുപറമ്പിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കാറിന്റെ ചെയ്സിനുള്ളിൽ കാന്തപ്പെട്ടി ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. അതിശക്തമായ നിയോഡീമിയം കാന്തങ്ങൾ ഉപയോഗിച്ചാണ് ഈ കാന്തപ്പെട്ടി നിർമ്മിച്ചിരുന്നത്. ഇതിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ സൂക്ഷിച്ചിരുന്നത്. വാഹനവും ലഹരിമരുന്നും കസ്റ്റഡിയിലെടുത്ത പോലീസ്, കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Also Read:സിനിമാ ചർച്ചയ്ക്കെന്ന വ്യാജേന വിളിച്ചുവരുത്തി ലഹരി നൽകി പീഡിപ്പിച്ചു; സംവിധായകൻ പിടിയിൽ
ഈ കേസിലെ മുഖ്യസൂത്രധാരനെ ബെംഗളൂരുവിൽ നിന്ന് പോലീസ് പിടികൂടി. കൊളച്ചേരി കമ്പിൽ ഹാനി ഹദാഷ് (26) ആണ് ബെംഗളൂരുവിൽ വെച്ച് പിടിയിലായത്. വിദേശത്ത് പഠനം പൂർത്തിയാക്കിയ പ്രതി, തന്റെ വിദേശ ബന്ധങ്ങൾ ഉപയോഗപ്പെടുത്തി ബെംഗളൂരു കേന്ദ്രീകരിച്ച് മയക്കുമരുന്ന് വ്യാപാരത്തിന്റെ മുഖ്യ കണ്ണിയായി പ്രവർത്തിച്ചു വരികയായിരുന്നു. ലഹരി കൈമാറുന്നതിനിടയിലാണ് ഇയാളെ ഇരിട്ടി പോലീസ് ബെംഗളൂരുവിൽ നിന്നും അറസ്റ്റ് ചെയ്തത്.
The post കാറിൽ കാന്തപ്പെട്ടി ഒളിപ്പിച്ച് എംഡിഎംഎ കടത്ത്; കണ്ണൂരിൽ രണ്ടുപേർ പിടിയിൽ, സൂത്രധാരൻ ബെംഗളൂരുവിൽ അറസ്റ്റിൽ appeared first on Express Kerala.




