പിറന്നാൾ ആഘോഷം ചോരപ്പുഴയിൽ; ലൈംഗിക ഉത്തേജകമരുന്ന് നൽകി കാമുകിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ യുവാവ് പിടിയിൽ


ഉത്തർപ്രദേശിലെ ഫിറോസാബാദിൽ പിറന്നാൾ ആഘോഷത്തിനെന്ന പേരിൽ കാമുകിയെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ 23-കാരൻ പിടിയിലായി. ഗുഡ്ഗാവിലെ ഇ-കോമേഴ്സ് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന 22-കാരിയായ ദളിത് യുവതിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ലൈംഗിക ഉത്തേജക മരുന്ന് കഴിച്ചശേഷമായിരുന്നു പ്രതിയുടെ അതിക്രമമെന്ന് പോലീസ് വ്യക്തമാക്കി.
ഓഗസ്റ്റ് 26-ന് തന്റെ ജന്മദിനമാണെന്ന് വിശ്വസിപ്പിച്ചാണ് പ്രതി യുവതിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയത്. രക്ഷാബന്ധൻ പ്രമാണിച്ച് നാട്ടിലേക്ക് യാത്ര തിരിക്കുകയായിരുന്ന യുവതിയെ പ്രതി നിർബന്ധിച്ച് ഹോട്ടൽ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഹോട്ടൽ മുറിയിൽവെച്ച് ലൈംഗിക ഉത്തേജക ഗുളികകൾ കഴിച്ച ശേഷം പ്രതി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു. തുടർന്ന് ഓഗസ്റ്റ് 27-ന് പുലർച്ചെ വീണ്ടും പീഡനത്തിന് ശ്രമിച്ചപ്പോൾ യുവതി ശക്തമായി എതിർത്തു. ഇതിൽ പ്രകോപിതനായ പ്രതി യുവതിയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് റിപ്പോർട്ട്. തലയ്ക്കേറ്റ ഗുരുതരമായ പരിക്കും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
Also Read: വാട്സാപ്പിൽ ബിജാപുർ സ്റ്റാറ്റസ്, കോട്ടയത്ത് റെയ്ഡ്; മാസപ്പടിക്കുപുറമെ കുപ്പികളും ടച്ചിങ്സും വാങ്ങി എക്സൈസ് ഉദ്യോഗസ്ഥർ കുടുങ്ങി!
യുവതിയുടെ പിതാവ് ഷിക്കോഹാബാദ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെത്തുടർന്നാണ് പോലീസ് ഊർജിത അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. പ്രതിയുടെ പക്കൽനിന്ന് കൊല്ലപ്പെട്ട യുവതിയുടെ മൊബൈൽ ഫോണും ലൈംഗിക ഉത്തേജക ഗുളികകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലപാതകം, ബലാത്സംഗം എന്നീ കുറ്റങ്ങൾക്കൊപ്പം എസ്.സി./എസ്.ടി. അതിക്രമം തടയൽ നിയമപ്രകാരവും പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കുറ്റകൃത്യത്തിന് ഒത്താശ ചെയ്ത മറ്റൊരു 24-കാരനായ പ്രതിക്കായുള്ള തിരച്ചിൽ പോലീസ് ശക്തമാക്കിയിട്ടുണ്ട്. പ്ലസ് ടു വരെ ഒന്നിച്ച് പഠിച്ചവരാണ് യുവതിയും പ്രതിയുമെന്നും ബി.എസ്.സിയും നഴ്‌സിങ്ങും പൂർത്തിയാക്കിയ ശേഷമാണ് യുവതി ഗുഡ്ഗാവിൽ ജോലിക്ക് പ്രവേശിച്ചതെന്നും പോലീസ് പറഞ്ഞു.
The post പിറന്നാൾ ആഘോഷം ചോരപ്പുഴയിൽ; ലൈംഗിക ഉത്തേജകമരുന്ന് നൽകി കാമുകിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ യുവാവ് പിടിയിൽ appeared first on Express Kerala.

