മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ‘ഓപ്പറേഷൻ തൂഫാൻ’; രണ്ടാം ഘട്ടം ഈ മാസം 28-ന് ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല


സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ‘ഓപ്പറേഷൻ തൂഫാൻ’ വൻ സാമൂഹിക മാറ്റമാണ് ഉണ്ടാക്കിയതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ദുബായിൽ വ്യക്തമാക്കി. പ്രവാസികൾക്ക് ഇപ്പോൾ ധൈര്യമായി മക്കളെ പഠനാവശ്യങ്ങൾക്കായി നാട്ടിലേക്ക് അയക്കാൻ സാധിക്കുന്നുണ്ടെന്നും, ഈ നടപടികൾക്ക് പ്രവാസലോകത്തുനിന്ന് വലിയ പിന്തുണയാണ് ലഭിച്ചതെന്നും അദ്ദേഹം ഗൾഫ് സന്ദർശനത്തിനിടെ പറഞ്ഞു. ഇതുവരെയുള്ള പ്രവർത്തനങ്ങളുടെ വിശദമായ ഫലം എട്ടാം തീയതി ജനങ്ങളെ അറിയിക്കും. എന്നാൽ, മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ സുപ്രഭാതം പത്രം ഉയർത്തിയ വിവാദങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.
മയക്കുമരുന്ന് മാഫിയകളുടെ വേരറുക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ രണ്ടാം ഘട്ടം ഈ മാസം 28-ന് ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചു. തദ്ദേശ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ഈ പദ്ധതിയിൽ കുടുംബശ്രീ, ആശാ പ്രവർത്തകർ, ഹരിത കർമ്മസേനാംഗങ്ങൾ എന്നിവരെയും സഹകരിപ്പിക്കും. വാർഡ് തലത്തിൽ പത്തുപേർ അടങ്ങുന്ന തൂഫാൻ സമിതികളും ഗ്രാമസഭകളും രൂപീകരിക്കും.
Also Read:ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡുകൾ; അടിയന്തര നിർദ്ദേശവുമായി ആരോഗ്യവകുപ്പ് മന്ത്രി
ഈ മാസം 28-ന് തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ ഫ്ലാഗ് ഉയർത്തും. തിരഞ്ഞെടുത്ത 1034 വാർഡുകളിലും സമിതികളുടെ നേതൃത്വത്തിൽ പ്രത്യേക പ്രവർത്തനങ്ങൾ നടക്കുമെന്നും എല്ലാ വാർഡുകളിലും ബീറ്റ് പൊലീസ് ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. മോർഫിംഗ് ഉൾപ്പെടെയുള്ള സൈബർ കുറ്റകൃത്യങ്ങൾ തടയാൻ പ്രത്യേക പദ്ധതി ആവിഷ്‌കരിച്ച് കർശന നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവരെ ഓപ്പറേഷന്റെ ഭാഗമായി 10,070 കേസുകൾ രജിസ്റ്റർ ചെയ്യുകയും 10,885 പേർ അറസ്റ്റിലാവുകയും 23.48 കിലോ എം.ഡി.എം.എ. പിടികൂടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ നാർക്കോ ഹണ്ടാണിത്. തദ്ദേശ വകുപ്പ് മന്ത്രി കെ.എം. ഷാജിയും ആഭ്യന്തരന്ത്രിക്കൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
The post മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ‘ഓപ്പറേഷൻ തൂഫാൻ’; രണ്ടാം ഘട്ടം ഈ മാസം 28-ന് ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല appeared first on Express Kerala.

