കഴക്കൂട്ടത്തെ ബാറിൽ ജീവനക്കാരന് ക്രൂരമർദനം; ഒരാൾ അറസ്റ്റിൽ | Kazhakkoottam bar attack


തിരുവനന്തപുരം: കഴക്കൂട്ടത്തെ ബാറിൽ ജീവനക്കാരനെ സംഘം ചേർന്ന് ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ (Kazhakkoottam bar attack). പൂവാർ കരുംകുളം സ്വദേശി നിഥിൻ (38) ആണ് തുമ്പ പൊലീസിന്റെ പിടിയിലായത്. കുളത്തൂർ ഗുരുനഗറിന് സമീപത്തെ ബാറിൽ കഴിഞ്ഞ ദിവസം രാത്രി 11.30ഓടെയായിരുന്നു സംഭവം.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ബാർ ജീവനക്കാരൻ കണിയാപുരം സ്വദേശി വിഷ്ണു ചികിത്സയിലാണ്. നിഥിനടക്കമുള്ള സംഘം ബാറിൽ മദ്യപിക്കുന്നതിനിടെ ബില്ലുമായി എത്തിയ ജീവനക്കാരനുമായി തർക്കമുണ്ടാവുകയായിരുന്നു. തുടർന്ന് സംഘം ചേർന്ന് വിഷ്ണുവിനെ മർദിച്ചതായാണ് പരാതി.
ഫോർക്കുപയോഗിച്ച് വിഷ്ണുവിന്റെ കണ്ണിന് നേരെ കുത്താൻ ശ്രമിച്ചതിനിടെ തടയാൻ ശ്രമിച്ചപ്പോൾ വലത് നെറ്റിയിൽ ആഴത്തിലുള്ള മുറിവേറ്റു. പിന്നീട് രക്ഷപ്പെടാൻ ശ്രമിച്ച വിഷ്ണുവിനെ നെഞ്ചിലും തലയിലും സംഘം മർദിച്ചതായും പരാതിയിൽ പറയുന്നു. വലതുകൈയിലെ ചൂണ്ടുവിരൽ കടിച്ച് മുറിച്ചെന്നും പരാതിയിലുണ്ട്.
കണ്ണിന് നേരെയുണ്ടായ കുത്ത് തടയാൻ കഴിഞ്ഞില്ലായിരുന്നെങ്കിൽ മരണം വരെ സംഭവിക്കാമായിരുന്നുവെന്നും വിഷ്ണു പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് നിഥിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്.
Story Summary:
A bar employee was seriously injured after being allegedly attacked by a group following an argument over a bill at a bar near Kulathoor in Thiruvananthapuram. Police arrested 38-year-old Nithin in connection with the incident and are searching for the other accused.

