ഡോളറിന് പകരം സ്വന്തം കറൻസി? ബ്രിക്സ് നീക്കത്തിൽ ഇന്ത്യയുടെ വഴി വേറെ

ന്യൂഡൽഹി: ലോക വ്യാപാരത്തിൽ പതിറ്റാണ്ടുകളായി തുടരുന്ന ഡോളറിന്റെ ആധിപത്യത്തിന് ബദൽ തേടുകയാണ് ബ്രിക്സ് രാജ്യങ്ങൾ. വരാനിരിക്കുന്ന വാരാന്ത്യത്തിൽ ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ ഡോളറിനോടുള്ള ആശ്രയത്വം കുറയ്ക്കുന്നതും, അംഗരാജ്യങ്ങൾ തമ്മിലുള്ള വ്യാപാരത്തിൽ സ്വന്തം കറൻസികളുടെ ഉപയോഗം വർധിപ്പിക്കുന്നതും പ്രധാന ചർച്ചയാകുമെന്നാണ് സൂചന. അന്താരാഷ്ട്ര വ്യാപാരത്തിലും വിദേശനാണ്യ ശേഖരത്തിലും എട്ട് പതിറ്റാണ്ടിലേറെയായി തുടരുന്ന ഡോളറിന്റെ മേധാവിത്വം കുറയ്ക്കാനുള്ള നീക്കങ്ങൾക്കാണ് ഇതോടെ കൂടുതൽ ശ്രദ്ധ ലഭിക്കുന്നത്.
2025ലെ ബ്രിക്സ് പ്രഖ്യാപനത്തിലും അന്താരാഷ്ട്ര ഇടപാടുകൾക്ക് അംഗരാജ്യങ്ങളുടെ സ്വന്തം കറൻസികൾ ഉപയോഗിക്കുന്നതിന് അനുയോജ്യമായ സാമ്പത്തിക സംവിധാനങ്ങൾ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. യു.എസ് സാമ്പത്തിക ഉപരോധങ്ങളും പല രാജ്യങ്ങളെയും ബദൽ സംവിധാനങ്ങൾ തേടാൻ പ്രേരിപ്പിക്കുന്നുണ്ട്. യുക്രൈൻ അധിനിവേശത്തിന് പിന്നാലെ റഷ്യൻ സെൻട്രൽ ബാങ്കിന്റെ ഏകദേശം 300 ബില്യൺ ഡോളറിന്റെ വിദേശനാണ്യ ശേഖരം ജി7 രാജ്യങ്ങൾ മരവിപ്പിക്കുകയും റഷ്യൻ ബാങ്കുകളെ സ്വിഫ്റ്റിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ റഷ്യ-ചൈന വാർഷിക വ്യാപാരം 240 ബില്യൺ ഡോളർ കവിഞ്ഞപ്പോൾ, 90 ശതമാനത്തിലേറെ ഇടപാടുകളും റൂബിളിലും യുവാനിലുമാണ് നടക്കുന്നത്. യു.എസുമായി വിവിധ മേഖലകളിൽ മത്സരിക്കുന്ന ചൈനയും ഡോളറിന്റെ സ്വാധീനം കുറയ്ക്കാനുള്ള നീക്കങ്ങളിൽ മുന്നിലാണ്.
ALSO READ:ചൈനയെ മറികടക്കാൻ ഇന്ത്യ..! പട്ടുനൂൽ കൃഷിയിൽ വൻ നീക്കം, കേരളത്തിലെ മൂന്ന് ജില്ലകളും പദ്ധതിയിൽ
ബ്രിക്സിന് പൊതുവായ കറൻസി രൂപീകരിക്കണമെന്ന നിർദേശവും നേരത്തെ ഉയർന്നിരുന്നു. സ്വർണത്തെ അടിസ്ഥാനമാക്കിയുള്ള കറൻസി എന്ന ആശയമാണ് റഷ്യയും ചൈനയും മുന്നോട്ടുവെച്ചത്. എന്നാൽ ഇന്ത്യ അതിനെ പിന്തുണച്ചില്ല. ഡോളറിന് പകരം മറ്റൊരു കറൻസി കൊണ്ടുവരിക എന്നത് ഇന്ത്യയുടെ നയമല്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കിയിട്ടുണ്ട്. ആഗോള സാമ്പത്തിക സ്ഥിരതയിൽ ഡോളറിന് വലിയ പങ്കുണ്ടെന്നും, അമേരിക്കയുമായി സഹകരിച്ച് നിലവിലെ അന്താരാഷ്ട്ര സാമ്പത്തിക സംവിധാനത്തെ ശക്തിപ്പെടുത്താനാണ് ഇന്ത്യ മുൻഗണന നൽകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം പ്രാദേശിക കറൻസികളുടെ ഉപയോഗം വർധിപ്പിക്കുന്നതിനെ ഇന്ത്യ പിന്തുണയ്ക്കുന്നുണ്ട്.
ബ്രിക്സിന്റെ ഡോളർ വിരുദ്ധ നീക്കങ്ങൾക്കെതിരെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 100 ശതമാനം വരെ കസ്റ്റംസ് തീരുവ ചുമത്തുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇതിനിടെയാണ് സ്വന്തം കറൻസികളിൽ വ്യാപാരം നടത്തുന്നതിനുള്ള പൊതുചട്ടക്കൂടിനൊപ്പം, ഇന്ത്യയുടെ യുപിഐയും റിസർവ് ബാങ്കിന്റെ ഡിജിറ്റൽ രൂപയും മറ്റ് ബ്രിക്സ് രാജ്യങ്ങളിലെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങളുമായി ബന്ധിപ്പിക്കാനുള്ള ആശയം ഇന്ത്യ മുന്നോട്ടുവയ്ക്കുന്നത്. സ്വിഫ്റ്റ് പോലുള്ള പാശ്ചാത്യ പേയ്മെന്റ് സംവിധാനങ്ങളെ ആശ്രയിക്കാതെ അതിർത്തി കടന്നുള്ള ഇടപാടുകൾ വേഗത്തിലാക്കുക, വിനിമയച്ചെലവ് കുറയ്ക്കുക, ഡോളർ ലഭ്യതക്കുറവുണ്ടാക്കുന്ന പ്രതിസന്ധികൾ ഒഴിവാക്കുക എന്നിവയാണ് ലക്ഷ്യം. എന്നാൽ ചൈന കേന്ദ്രീകൃതമായോ പാശ്ചാത്യ വിരുദ്ധമായോ ബ്രിക്സ് മാറുന്നതിനോട് ഇന്ത്യയ്ക്ക് താൽപര്യമില്ല. സ്വന്തം സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനും വ്യാപാരച്ചെലവ് കുറയ്ക്കുന്നതിനും രൂപയുടെ അന്താരാഷ്ട്ര ഉപയോഗം വർധിപ്പിക്കുന്നതിനുമാണ് ഇന്ത്യയുടെ പ്രധാന ശ്രദ്ധ. ഡോളറിനെ പൂർണമായി മാറ്റിനിർത്തുന്നതിനേക്കാൾ, അതിനോടുള്ള ആശ്രയത്വം എത്രത്തോളം കുറയ്ക്കാനാകുമെന്നതാകും ന്യൂഡൽഹിയിലെ ചർച്ചകളുടെ പ്രധാന ചോദ്യം.
expresskerala, malayalamnews, newsupdate, latestnews, BRICS, US Dollar, Dedollarization, India, China, Russia
The post ഡോളറിന് പകരം സ്വന്തം കറൻസി? ബ്രിക്സ് നീക്കത്തിൽ ഇന്ത്യയുടെ വഴി വേറെ appeared first on Express Kerala.

