പ്രമുഖ ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകൾക്ക് വീണ്ടും വിലവർധന. ബജറ്റ്, മിഡ്-റേഞ്ച് സ്മാർട്ട്ഫോണുകളെയാണ് വിലവർധനവ് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. പുതുതായി ഫോൺ വാങ്ങാൻ പ്ലാൻ ചെയ്യുന്ന ഉപഭോക്താക്കൾക്ക് വില വർധന വലിയ തിരിച്ചടി. സ്മാർട്ട്ഫോൺ വിതരണത്തിൽ ഏകദേശം 16.5 ശതമാനം ഇടിവ് സംഭവിക്കുമെന്ന് വിപണി ഗവേഷകർ

കോട്ടയം: സ്മാർട്ട്ഫോൺ വിപണിയിൽ പ്രമുഖ ബ്രാൻഡുകളുടെ ഫോൺ വില വീണ്ടും കുതിച്ചുയരുന്നു. സാംസങ്, ഷവോമി, റെഡ്മി, പോക്കോ, നത്തിങ്, വിവോ, ഓപ്പോ തുടങ്ങിയ മുൻനിര കമ്പനികളെല്ലാം തങ്ങളുടെ വിവിധ മോഡലുകളുടെ വില വർധിപ്പിച്ചു കഴിഞ്ഞു.
ഡിറാം, ഫ്ലാഷ് സ്റ്റോറേജ് ചിപ്പ്സെറ്റുകൾക്കുണ്ടായ കടുത്ത ക്ഷാമമാണ് സ്മാർട്ട്ഫോൺ മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. എഐ ഡാറ്റാ സെന്ററുകളിൽ നിന്നുള്ള ചിപ്പുകളുടെ വലിയ ആവശ്യകതയും ആഗോള വിതരണ ശൃംഖലയിലെ തടസങ്ങളുമാണ് ഈ ക്ഷാമത്തിന് പ്രധാന കാരണം.
2025-ന്റെ മധ്യത്തോടെ സ്മാർട്ട്ഫോൺ നിർമ്മാണത്തിന് ആവശ്യമായ പ്രധാന ഘടകഭാഗങ്ങളുടെ വിലയിൽ 300 ശതമാനത്തിലധികം വർധനവാണ് രേഖപ്പെടുത്തിയത്.
പ്രതിസന്ധി കാരണം സ്മാർട്ട്ഫോൺ വിതരണത്തിൽ ഏകദേശം 16.5 ശതമാനം ഇടിവ് സംഭവിക്കുമെന്നാണ് വിപണി ഗവേഷകർ കണക്കാക്കുന്നത്. നിലവിലെ ചിപ്പ്സെറ്റ് ക്ഷാമവും വിലക്കയറ്റവും പെട്ടെന്ന് പരിഹരിക്കപ്പെടില്ലെന്നും 2027-ന്റെ രണ്ടാം പകുതി വരെ ഇത് തുടരുമെന്നുമാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.
ബജറ്റ്, മിഡ്-റേഞ്ച് സ്മാർട്ട്ഫോണുകളെയാണ് വിലവർധനവ് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. പുതുതായി ഫോൺ വാങ്ങാൻ പ്ലാൻ ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഈ പ്രതിസന്ധി വലിയ തിരിച്ചടിയാവുകയാണ്.

